അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി

  • 27/05/2023

കമ്ബം: അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പിന്റെ ഉത്തരവിറങ്ങി. അരിക്കൊമ്ബൻ പ്രശ്നക്കാരനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് പറയുന്നത്. ഇനിയും ജനവാസ മേഖലയില്‍ ഇറങ്ങിയാല്‍ മനുഷ്യജീവന് ഭീഷണിയാകും. മേഖലയിലെ സമാധാന ജീവിതത്തിന് ആന വെല്ലുവിളിയാണെന്നും 1972 ലെ വൈല്‍ഡ് ലൈഫ് നിയമത്തിലെ 11 (എ) വകുപ്പ് പ്രകാരം മയക്കുവെടിവച്ച്‌ ഉള്‍ക്കാട്ടിലേക്ക് മാറ്റുമെന്നും ഉത്തരവില്‍ പറയുന്നു. കൊമ്ബനെ പിടികൂടി മേഘമലയിലെ വെള്ള മലയിലെ വരശ്നാട് താഴ്വരയിലേക്ക് മാറ്റാനാണ് നീക്കം.


നാളെ അതിരാവിലെ ദൗത്യം തുടങ്ങും. തമിഴ്നാടിലെ കമ്ബത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ അരിക്കൊമ്ബൻ അവിടെയുള്ള പുളിമരതോട്ടത്തിലാണ് നിലവിലുള്ളത്. വനം വകുപ്പുദ്യോഗസ്ഥര്‍ ഒരു തവണ ആകാശത്തേക്ക് വെടിവച്ചതോടെ ആന വിരണ്ട് ഓടിയിരുന്നു. അരിക്കൊമ്ബന്‍ ജനവാസമേഖലയിലേക്ക് ഇറങ്ങുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതേത്തുടര്‍ന്നാണ് അരിക്കൊമ്ബനെ മയക്കുവെടി വയ്ക്കാൻ തമിഴ്നാട് വനംവകുപ്പ് ഉത്തരവിറക്കിയത്.

ശ്രീവില്ലി പുത്തൂര്‍ - മേഘമലെ ടൈഗര്‍ റിസര്‍വിന്‍റെ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററിനാണ് ദൗത്യ ചുമതല. നാളെ അതിരാവിലെ ദൗത്യം തുടങ്ങുക. സംഘത്തില്‍ 3 കുങ്കിയാനകള്‍, പാപ്പാന്മാര്‍, ഡോക്ടര്‍മാരുടെ സംഘം, വിവിധ സേനാവിഭാഗങ്ങള്‍ എന്നിവര്‍ ഉണ്ടാകും. ഡോ. കലൈവാണൻ, ഡോ. പ്രകാശ് എന്നിവരാണ് മിഷൻ അരിക്കൊമ്ബന് നേതൃത്വം നല്‍കുക. അതേസമയം, ആന ഇപ്പോഴത്തെ നിലയില്‍ നിന്ന് മാറാതെ നോക്കും.

Related News