മറൈൻഡ്രൈവിലെത്തിയ പെൺകുട്ടിയെ പീഡിപ്പിച്ചു, സ്വർണാഭരണങ്ങൾ കവർന്നു, രണ്ട് യുവാക്കൾ അറസ്റ്റിൽ

  • 28/05/2023

എറണാകുളം: മറൈൻഡ്രൈവിലെ അബ്ദുൾകലാം മാർഗിൽ വിശ്രമത്തിനായി എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിക്കുകയും തുടർന്ന് ഭീഷണിപ്പെടുത്തി സ്വർണ്ണാഭരണങ്ങൾ കവർന്നെടുത്തു പണയം വെക്കുകയും വിൽക്കുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ.വയനാട് സ്വദേശി താഹിർ, കണ്ണൂർ സ്വദേശി ആഷിൻ തോമസ് എന്നിവരാണ് മുളവുകാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം വീട്ടിൽ നിന്നും രണ്ട് മോതിരവും ഒരു മാലയും അടങ്ങുന്ന സ്വർണ്ണാഭരണങ്ങൾ കാണാനില്ല എന്ന് പറഞ്ഞു ദമ്പതികൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ വന്നപ്പോഴാണ് പ്രണയം നടിച്ചുള്ള പീഡനവിവരവും അതിന്റെ മറവിൽ സ്വർണ്ണ കവർച്ചയും പോലീസ് പുറത്തുകൊണ്ട് വന്നത്.

സംശയം തോന്നിയ പോലീസ് അനേഷണത്തിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്ത ഇവരുടെ മകളിൽ നിന്ന് വിവരങ്ങൾ ചോദിച്ചപ്പോഴാണ് സ്വർണ്ണാഭരങ്ങൾ തന്റെ കാമുകൻ തട്ടിയെടുത്ത വിവരം പെൺകുട്ടി പോലീസിനോട് പറയുന്നത്. പോലീസിന്റെ തന്ത്രപരമായ ചോദ്യം ചെയ്യലിൽ ആണ് പെൺകുട്ടി പീഡനവിവരവും മറ്റും സ്റ്റേഷനിലെ വനിതാ പോലീസ് ഓഫീസറുടെ അടുത്ത് വെളിപ്പെടുത്തിയത്. സ്‌കൂൾ സമയം കഴിഞ്ഞു എറണാകുളം അബ്ദുൾകലാം മാർഗിൽ സ്ഥിരമായി എത്തുന്ന പെൺകുട്ടിയെ നാട്ടിൽ മറ്റൊരു പെൺകുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിർ പരിചയപെടുകയും ഇൻസ്റ്റാഗ്രാം ഐഡി വാങ്ങുകയും പിന്നീട് പെൺകുട്ടിയെ ചാറ്റിങ്ങിലൂടെ പ്രണയകുരുക്കിൽ വീഴ്ത്തുകയും ആയിരുന്നു. തന്റെ പേര് വിഷ്ണു എന്നാണെന്നാണ് താഹിർ പെൺകുട്ടിയെ പറഞ്ഞു വിശ്വസിപ്പിച്ചത്. പ്രണയത്തിലായ പെൺകുട്ടിയെ താഹിർ അബ്ദുൾകലാം മാർഗിൽ മറ്റും വച്ചു ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു.

തുടർന്ന് താഹിറും സുഹൃത്ത് അഷിനും ചേർന്ന് പീഡനവിവരവും മറ്റും പുറത്തറിയിക്കും എന്ന് പറഞ്ഞു ഭീഷണിപ്പെടുത്തി പെൺകുട്ടിയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി തട്ടിയെടുക്കുകയായിരുന്നു. തട്ടിയെടുത്ത ആഭരണങ്ങൾ പണയം വെക്കുന്നതും വില്പന നടത്തുന്നതും അഷിൻ ആണ്. ഒളിവിൽ പോയ താഹിറിനെ വയനാട്ടിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. സ്റ്റേഷനിൽ എത്തിച്ച താഹിറിനെ ചോദ്യം ചെയ്തപ്പോഴാണ് അഷിൻ എറണാകുളത്ത് ഉള്ള വിവരം പോലീസ് അറിഞ്ഞത്. പോലീസിന്റെ നിർദ്ദേശപ്രകാരം അത്യാവശ്യമായി കാണണമെന്ന് താഹിർ ആഷിനെ ഫോൺ വിളിച്ചു പറയുകയും അത് പ്രകാരം ഹൈകോർട്ട് ഭാഗത്തെത്തിയ ആഷിൻ പോലീസിനെ കണ്ടു രക്ഷപെടാൻ ശ്രമിക്കുകയും തുടർന്ന് പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കുകയായിരുന്നു.

ആഭരണങ്ങൾ പണയം വെച്ചും വില്പന നടത്തിയും ലഭിക്കുന്ന പണം കൊണ്ട് പ്രതികൾ മയക്കുമരുന്നുകൾ ഉൾപ്പെടെയുള്ള ആർഭാടജീവിതം നയിക്കുകയായിരുന്നു.അബ്ദുൾകലാം മാർഗിൽ വരുന്ന മറ്റു പെൺകുട്ടികളെ ഇവർ ഇത്തരത്തിൽ പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവർന്നിട്ടുണ്ടോ എന്നും ലഹരിക്ക് അടിമകൾ ആക്കിയിട്ടുണ്ടോ എന്നും ,ഇത്തരത്തിലുള്ള സംഘങ്ങൾ കൂടുതൽ സജീവമാണോ എന്നും തുടർന്നുള്ള അന്വേഷണത്തിൽ വ്യക്തമാക്കുമെന്ന് പോലീസ് പറഞ്ഞു.മുളവുകാട് എസ് ഐ സുനേഖ് എൻ ജെ, എഎസ്‌ഐ ശ്യംകുമാർ, പോലീസ്സുകാരായ രാജേഷ്, സിബിൽ ഭാസി, വനിതാ പോലീസ് ഉദ്യോഗസ്ഥ സിന്ധ്യ, ശാലിനി, മിന്നു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Related News