തിരോധാന കേസിൽ വൻ ട്വിസ്റ്റ്; നൗഷാദിനെ ജീവനോടെ കണ്ടെത്തി, ഡിവൈഎസ്പി ഓഫീസിലെത്തിച്ചു

  • 28/07/2023

പത്തനംതിട്ട: പത്തനംതിട്ട കലഞ്ഞൂർപാടം സ്വദേശി നൗഷാദിൻറെ തിരോധാന കേസിൽ വൻ വഴിത്തിരിവ്. കൊല ചെയ്തുവെന്ന് ഭാര്യ പൊലീസിന് മൊഴി നൽകിയ നൗഷാദിനെ ജീവനോടെ കണ്ടെത്തി. തൊമ്മൻകുത്ത് ഭാഗത്ത് നിന്നുമാണ് നൗഷാദിനെ കണ്ടെത്തിയത്. നൗഷാദിനെ തൊടുപുഴ ഡിവൈഎസ്പി ഓഫീസിൽ എത്തിച്ചു. 

2021 നവംബറിലാണ് നൗഷാദിനെ കാണാനില്ലെന്ന് പിതാവ് പൊലീസിൽ പരാതി നൽകുന്നത്. അന്ന് അന്വേഷണം നടന്നെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ആറ് മാസം മുൻപ് ഭാര്യ അഫ്‌സാനയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ, അഫ്‌സാനയുടെ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇവരെ കൂടുതൽ ചോദ്യം ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ ചോദ്യം ചെയ്യലിൽ, ഒന്നരവർഷം മുൻപ് പറക്കോട് പരുത്തിപ്പാറയിൽ വാടകയ്ക്ക് താമസിക്കുമ്പോൾ നൗഷാദിനെ തലക്കടിച്ച് കൊന്നു എന്ന് അഫ്‌സാന പൊലീസിനോട് പറഞ്ഞിരുന്നു.

വീട്ടുവഴക്കിനെ തുടർന്നായിരുന്നു കൊലപാതകം എന്നായിരുന്നു ഇവരുടെ മൊഴി. ഭർത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അഫ്‌സാനയുടെ അറസ്റ്റും രേഖപ്പെടുത്തിയിരുന്നു. തെളിവ് നശിപ്പിക്കൽ, പൊലീസിനെ കബളിപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തി രജിസ്റ്റർ ചെയ്ത കേസിലാണ് നിലവിൽ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മൊഴിയുടെ അസ്ഥാനത്തിൽ പൊലീസ് ഇന്നലെ പരുത്തിപ്പാറയിലെ വീട് ഉൾപ്പെടുന്ന പ്രദേശത്ത് പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെത്താനായിരുന്നില്ല.

Related News