കുവൈത്ത് സിറ്റി: അൽ ഹജീൻ മേഖലയിലെ ഒട്ടകപ്പന്തയ പ്രദേശത്ത് ആഭ്യന്തര മന്ത്രാലയം നടത്തിയ വ്യാപക സുരക്ഷാ പരിശോധനയിൽ 17 താമസ-തൊഴിൽ നിയമ ലംഘകരെ അറസ്റ്റ് ചെയ്തു.സുരക്ഷാ ഡയറക്ടറേറ്റ്സ് ഓപ്പറേഷൻസ് വിഭാഗവും ജനറൽ അതോറിറ്റി ഫോർ യൂത്ത് ആൻഡ് സ്പോർട്സ് കമ്മിറ്റിയും ചേർന്നാണ് പരിശോധന നടത്തിയത്.
പരിശോധനയിൽ 4 പ്ലോട്ടുകളിൽ നിയമലംഘനങ്ങളും കണ്ടെത്തി. നിർദ്ദിഷ്ട ആവശ്യങ്ങൾക്ക് പകരം ചില പ്ലോട്ടുകൾ മരപ്പണി ശാല, ഫാക്ടറി, വിവാഹ സാമഗ്രികളുടെ ഗോഡൗൺ, തൊഴിലാളി താമസ കേന്ദ്രം എന്നിവയായി ഉപയോഗിച്ചതായി കണ്ടെത്തി. തുടർന്ന് ബന്ധപ്പെട്ട പ്ലോട്ടുകളിലെ വൈദ്യുതി വിച്ഛേദിച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ പരിശോധനകൾ തുടരുമെന്നും നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
