കുവൈറ്റ് സിറ്റി: കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്സ് അഫയേഴ്സിന്റെ (പ്രായപൂർത്തിയാകാത്തവരുടെ കാര്യങ്ങൾക്കായുള്ള അതോറിറ്റി) പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള വിപുലമായ വികസന പദ്ധതികൾ നീതിന്യായ മന്ത്രിയും അതോറിറ്റി ചെയർമാനുമായ കൗൺസിലർ നാസർ അൽ സുബൈത് പ്രഖ്യാപിച്ചു. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടിയായി വരും ആഴ്ചയിൽ, അതായത് 2026 ജൂൺ ഒന്നിനുള്ളിൽ അതോറിറ്റിയിലെ ജീവനക്കാരുടെ തസ്തികകളിൽ നൂറു ശതമാനം കുവൈറ്റൈസേഷൻ (സ്വദേശിവത്ക്കരണം) നടപ്പിലാക്കും. രാജ്യത്തെ ഈ സുപ്രധാന മാനുഷിക-സാമൂഹിക സ്ഥാപനത്തിന്റെ സുസ്ഥിരത ഉറപ്പാക്കാൻ സ്വദേശി വിദഗ്ധരുടെ സേവനം പൂർണ്ണമായി പ്രയോജനപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
അതോറിറ്റിയുടെ സംരക്ഷണയിലുള്ള പ്രായപൂർത്തിയാകാത്തവരുടെയും അവരുടെ കുടുംബങ്ങളുടെയും ആവശ്യങ്ങളും പരാതികളും നേരിട്ട് കേൾക്കുന്നതിനായി അതോറിറ്റി ആക്ടിങ് ഡയറക്ടർ ജനറൽ ആലിയ അൽ സഖർ, ആക്ടിങ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ മനീർ അൽ സുബൈഇ എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചതോറും പ്രത്യേക ഓപ്പൺ ഡേകൾ സംഘടിപ്പിക്കും. ഇത് വഴി ഭരണപരവും സേവനപരവുമായ പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം കാണാൻ സാധിക്കുമെന്ന് മന്ത്രി പ്രസ്താവനയിൽ വ്യക്തമാക്കി. അതോറിറ്റിയുടെ കീഴിലുള്ള കുട്ടികൾക്കായി സാമൂഹിക, വിനോദ, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കാനും പ്രത്യേക കാർഡുകൾ വഴി ആനുകൂല്യങ്ങളും ഡിസ്കൗണ്ടുകളും ലഭ്യമാക്കാനും പദ്ധതിയുണ്ട്.
കൂടാതെ, ഇവർക്ക് തൊഴിൽ പരിചയവും കഴിവുകളും വർദ്ധിപ്പിക്കുന്നതിനായി സമ്മർ എംപ്ലോയ്മെന്റ് പ്രോഗ്രാം കൂടുതൽ വിപുലീകരിക്കും.സാമ്പത്തിക നിക്ഷേപ രംഗത്തും സുപ്രധാനമായ മാറ്റങ്ങളാണ് അതോറിറ്റി വരുത്തുന്നത്. കുട്ടികളുടെ ഫണ്ടുകളും നിക്ഷേപങ്ങളും കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനായി ഒരു പ്രത്യേക വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ ഫണ്ടുകളുടെ സ്വഭാവവും പ്രാധാന്യവും കണക്കിലെടുത്ത്, തികച്ചും പ്രൊഫഷണലായും സുരക്ഷിതമായ മാനദണ്ഡങ്ങൾ പാലിച്ചും മാത്രമേ ഇനിമേൽ നിക്ഷേപ തീരുമാനങ്ങൾ കൈക്കൊള്ളുകയുള്ളൂ എന്നും അധികൃതർ വ്യക്തമാക്കി.
