യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർധനയുമായി കൊച്ചി മെട്രോ. 2024-ൽ മെട്രോയിലെ യാത്രക്കാരുടെ എണ്ണം 3,49,24,955 ആയിരുന്നു. 2025-ൽ ഇത് 3,64,12,974 ആയി വർധിച്ചു. യാത്രക്കാരുടെ എണ്ണത്തിൽ ഓരോ മാസവും വർധനയുണ്ട്. 2024-നെ അപേക്ഷിച്ച് കഴിഞ്ഞവർഷം 14,88,019 യാത്രക്കാരുടെ വർധനയാണുണ്ടായിരിക്കുന്നത്. ഈവർഷം ജനുവരി മുതൽ ഏപ്രിൽ വരെ മെട്രോയിൽ യാത്ര ചെയ്തത് 1,16,87,186 പേരാണ്.
ഓരോവർഷവും മെട്രോയാത്രക്കാരുടെ എണ്ണത്തിൽ വലിയ തോതിൽ വർധനയുണ്ടാകുന്നുണ്ട്. വാട്ടർമെട്രോയും മെട്രോ സ്റ്റേഷനുകളിൽ നിന്നുള്ള തുടർയാത്രയ്ക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഇലക്ട്രിക് ഫീഡർ ബസും യാത്രക്കാർക്ക് ഏറെ ഗുണകരമാണ്. പുതുവർഷാഘോഷത്തിനൊപ്പം ഇത്തവണ ബിനാലെയും യാത്രക്കാരുടെ എണ്ണത്തിലെ വർധനയ്ക്ക് കാരണമായി.
ഈ പുതുവത്സരത്തിൽ പുലർച്ചെ രണ്ടുമണിവരെ മെട്രോ സർവീസ് നടത്തിയിരുന്നു. 1,39,766 പേരാണ് അന്നേദിവസം മാത്രം മെട്രോയിൽ യാത്രചെയ്തത്. മെട്രോ, ഇലക്ട്രിക് ഫീഡർ ബസ്, വാട്ടർമെട്രോ എന്നിവയിലെല്ലാം കൂടിയുള്ള യാത്രക്കാരുടെ എണ്ണം കണക്കാക്കുമ്പോളിത് 1,61,683 പേരാണ്. കഴിഞ്ഞ ഡിസംബർ 31-ന് പ്രതിദിന വരുമാനത്തിന്റെ കാര്യത്തിലും മെട്രോ റെക്കോഡ് നേട്ടം കൈവരിച്ചിരുന്നു. 44,67,688 രൂപയായിരുന്നു ഡിസംബർ.
31-ന് മെട്രോയുടെ വരുമാനം. ഈവർഷം ജനുവരി ആദ്യം കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) പുറത്തുവിട്ട കണക്കുകളനുസരിച്ച് 2017-ൽ സർവീസ് ആരംഭിച്ചതുമുതൽ 17.52 കോടിയാളുകളാണ് മെട്രോയിൽ യാത്രചെയ്തത്.
