കുവൈറ്റ് സിറ്റി: രാജ്യത്തെ ആരോഗ്യ, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് സ്വകാര്യ ആശുപത്രികളുടെ നിർമ്മാണത്തിന് പുതിയ മാർഗ്ഗരേഖയുമായി കുവൈറ്റ് മുനിസിപ്പൽ കൗൺസിൽ. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സുസ്ഥിര വികസനം ഉറപ്പാക്കുന്നതിനും ആവശ്യമായ നിയന്ത്രണ ചട്ടക്കൂടുകൾ വികസിപ്പിക്കാൻ സാങ്കേതിക സമിതി പ്രതിജ്ഞാബദ്ധമാണെന്ന് സമിതി അധ്യക്ഷ മുനീറ അൽ അമീർ വ്യക്തമാക്കി. ചൊവ്വാഴ്ച നടന്ന യോഗത്തിന് ശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് സ്വകാര്യ ആശുപത്രി കെട്ടിടങ്ങളുടെ സവിശേഷതകളും ആവശ്യകതകളും സംബന്ധിച്ച പത്താം നമ്പർ ഷെഡ്യൂളിന് സമിതി അംഗീകാരം നൽകിയ വിവരം അവർ അറിയിച്ചത്.
സ്വകാര്യ ആരോഗ്യ മേഖലയെ കൂടുതൽ കൃത്യതയോടും പ്രൊഫഷണലിസത്തോടും കൂടി നിയന്ത്രിക്കുക എന്നതാണ് ഈ പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. ജനറൽ ആശുപത്രികൾ, സ്പെഷ്യലൈസ്ഡ് ആശുപത്രികൾ എന്നിവയെക്കുറിച്ച് വ്യക്തമായ നിർവചനം പുതിയ സംവിധാനം നൽകുന്നുണ്ട്. ആരോഗ്യ മന്ത്രാലയം, നഗരാസൂത്രണ വിഭാഗം, കുവൈറ്റ് ഫയർ ഫോഴ്സ് (കെ.എഫ്.എഫ്) എന്നിവയുമായി ഏകോപിപ്പിച്ചുക്കൊണ്ടുള്ള ലൈസൻസിംഗ് നടപടിക്രമങ്ങളും ഇതിൽ വിശദീകരിക്കുന്നു. ആരോഗ്യപരവും സാങ്കേതികവുമായ വശങ്ങൾക്കൊപ്പം സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുന്നതിനാണ് മുൻഗണന. ആശുപത്രികൾക്കുള്ളിലെ സ്ഥലസൗകര്യങ്ങൾ ശാസ്ത്രീയമായി ക്രമീകരിക്കുന്നതിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും രോഗികൾക്ക് മികച്ച സേവനം ലഭ്യമാക്കാനും സാധിക്കുമെന്ന് മുനീറ അൽ അമീർ കൂട്ടിച്ചേർത്തു.
