കുവൈറ്റ് സിറ്റി: ഇറാഖ് വ്യോമാതിർത്തിയിൽ നിന്ന് സൗദി അറേബ്യയെ ലക്ഷ്യമാക്കി നടത്തിയ ഡ്രോൺ ആക്രമണത്തെ കുവൈറ്റ് ശക്തമായി അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയങ്ങളുടെയും നഗ്നമായ ലംഘനമാണ് ഈ ആക്രമണമെന്നും, ഇത് മേഖലയുടെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. പ്രതിസന്ധി ഘട്ടത്തിൽ സൗദി അറേബ്യയോട് പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച കുവൈറ്റ്, രാജ്യത്തിന്റെ പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി സൗദി സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ്ണ പിന്തുണയും അറിയിച്ചു.
ഇറാഖിന്റെ ഭാഗത്തുനിന്ന് തങ്ങളുടെ വ്യോമാതിർത്തിക്കുള്ളിലേക്ക് കടന്നുകയറിയ മൂന്ന് ശത്രു ഡ്രോണുകളെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വിജയകരമായി തടയുകയും തകർക്കുകയും ചെയ്തതായി സൗദി അറേബ്യ ഔദ്യോഗികമായി അറിയിച്ചിരുന്നു. അനുയോജ്യമായ സമയത്തും സ്ഥലത്തും ഇതിന് മറുപടി നൽകാൻ രാജ്യത്തിന് അവകാശമുണ്ടെന്ന് സൗദി പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ തുർക്കി അൽ മാലിക്കി വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് കുവൈറ്റ് ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ പ്രതികരണവുമായി രംഗത്തെത്തിയത്.
മറ്റ് ഗൾഫ്, അറബ് രാജ്യങ്ങളും സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതൊരു അപകടകരമായ നീക്കമാണെന്ന് വിശേഷിപ്പിച്ച ബഹ്‌റൈൻ, തങ്ങളുടെ മണ്ണ് ഇത്തരം ആക്രമണങ്ങൾക്കായി ഉപയോഗിക്കുന്നത് തടയാൻ ഇറാഖ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. യുഎഇയും ഖത്തറും ആക്രമണത്തെ അപലപിക്കുകയും ഇത് സൗദിയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. സൗദി അറേബ്യയുടെ സുരക്ഷ ഗൾഫ് മേഖലയുടെ ആകെ സുരക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ജിസിസി ജനറൽ സെക്രട്ടറി ജാസിം അൽ ബുദൈവി ഓർമ്മിപ്പിച്ചു.

