പയ്യന്നൂർ: പൂച്ച, നായ തുടങ്ങിയ വളർത്തുമൃഗങ്ങളെ തീവണ്ടിയിൽ കൊണ്ടുപോകുന്നത് നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുന്നു. സമീപകാലത്ത് അത്തരം കേസുകൾ കൂടിവരികയാണ്. പൂച്ചയേയും നായയേയും തീവണ്ടിയിൽ കൊണ്ടുപോകാൻ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പക്ഷെ പലർക്കും അത് അറിയില്ല. സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ അരുമകളെ തീവണ്ടിയിൽനിന്ന് ഇറക്കിവിടാ, ഫൈൻ ഈടാക്കാം. നിലവിൽ ജനറൽ കോച്ചിലും നായ, പൂച്ച കുഞ്ഞുങ്ങളെ കൊണ്ടുപോകുന്നത് വർധിച്ചിട്ടുണ്ട്. പലപ്പോഴും ഇറക്കിവിടേണ്ടിയുംവരുന്നു.
പല അരുമകളും സർട്ടിഫിക്കറ്റില്ലാതെയാണ് യാത്രചെയ്യുന്നത്. നായകളെ സാധാരണ യാത്രാകോച്ചുകളിൽ (ഫസ്റ്റ് ക്ലാസ് ഒഴികെ) കൂടെ കൊണ്ടുപോകാൻ അനുവാദമില്ല. ഫസ്റ്റ് ക്ലാസ് എ.സി. കൂപ്പയിലും (രണ്ട് ബർത്ത്) നാല് ബർത്ത് കാബിനിലും നായകളെ കൂടെ കൊണ്ടുപോകാം. ഒരു പി.എൻ.ആർ. നമ്പറിലായിരിക്കണം ടിക്കറ്റ്. ഡോഗ് ബോക്സിലാണ് ബുക്ക്ചെയ്യുന്നതെങ്കിൽ ടിക്കറ്റെടുത്ത യാത്രക്കാരൻ കൂടെയുണ്ടാകണം. നായക്കുള്ള ആഹാരം ഉടമയായ യാത്രക്കാരൻ ഇടയ്ക്ക് നൽകണം.ഗാർഡ് റൂമിനരികെയാണ് ‘ഡോഗ് ബോക്സ് ‘ ഉണ്ടാവുക. രണ്ട് രീതിയിലും സർട്ടിഫിക്കറ്റുകൾ നിർബന്ധം. നായയുടെ ഉടമയുടെ തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, 24 മണിക്കൂറിനകമുള്ള ട്രാവൽഫിറ്റ് എന്നിവ വേണം. ഫസ്റ്റ് ക്ലാസ് എ.സി. യിൽ ആണങ്കിൽ ഓൺലൈനിൽ ബുക്ചെയ്യാം. ഡോഗ് ബോക്‌സിലാണെങ്കിൽ ഓഫീസിൽ നേരിട്ടുചെന്ന് ബുക്ചെയ്യണം.
പൂച്ചകളെ ഏത് ക്ലാസിലും ബുക്‌ചെയ്യാം. ബാഗ്, ബാസ്‌കറ്റ് എന്നിവയിൽ അവയെ സുരക്ഷിതമാക്കണം. കോച്ചിലെ മറ്റ് യാത്രക്കാർക്ക് ശല്യമാകരുത്. നായയ്ക്കുള്ള എല്ലാ സർട്ടിഫിക്കറ്റും പൂച്ചയ്ക്കും ഹാജരാക്കണം. കുതിരകളെയും പ്രത്യേക ലഗേജ് വാനിൽ റെയിൽവേ നിയമാവലി അനുസരിച്ച് കൊണ്ടുപോകുന്നുണ്ട്.
