സിനിമാജീവിതത്തിന്റെ പീക്കിൽ നിൽക്കുമ്പോൾ രാഷ്ട്രീയപാർട്ടി ആരംഭിക്കുക. പാർട്ടി രൂപവത്കരിച്ച് ശൈശവദിശ പിന്നിടും മുൻപ് രണ്ടാകൊല്ലംതന്നെ സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കുക. പ്രചാരണവേളയിൽ ഭരണപക്ഷത്തെയും മുഖ്യപ്രതിപക്ഷത്തെയും സിനിമാസ്റ്റൈലിൽ ആക്രമിക്കുക. വോട്ടെണ്ണൽ വേളയിൽ സകലരെയും ഞെട്ടിച്ച് നേടുക. വിജയ് സ്റ്റാറാണ്, സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും എന്ന് വ്യക്തമാക്കുകയാണ് തമിഴ്‌നാട് നിയമസഭാഫലം.
234 അംഗ തമിഴ്‌നാട് നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 108 സീറ്റുകളിലാണ് ടിവികെ ലീഡ് ചെയ്യുന്നത്. ഡിഎംകെ സഖ്യം കേവലഭൂരിപക്ഷമായ 118 സീറ്റ് നേടാൻ ടിവികെയ്ക്ക് സാധിക്കുമോ എന്ന കാര്യം നിലവിൽ വ്യക്തമല്ലെങ്കിലും തമിഴ്മണ്ണിലെ പുത്തൻ രാഷ്ട്രീയതാരത്തിന്റെ കുതിച്ചുപായലിനാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ സാക്ഷ്യംവഹിച്ചത്. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നിങ്ങനെ രണ്ടു മണ്ഡലങ്ങളിൽനിന്നാണ് വിജയ് ജനവിധി നേടിയത്.
രാഷ്ട്രീയത്തിനും സിനിമയ്ക്കും തമ്മിൽ അത്ര കടുത്ത അതിർവരമ്പില്ല തമിഴകത്ത്. എംജിആർ, ജയലളിത, വിജയകാന്ത് എന്നിങ്ങനെ സിനിമാതാരങ്ങൾ രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞ ചരിത്രമുണ്ട് അവിടെ. മാത്രമല്ല, താരങ്ങൾ രാഷ്ട്രീയപ്പാർട്ടികളിലേക്ക് ചേരുകയും പിണങ്ങിപ്പിരിഞ്ഞ് വേറെ പാർട്ടികളിലേക്ക് ചേക്കേറുന്നതൊന്നും പുതുമയല്ല. ഡിഎംകെ വഴി കോൺഗ്രസിലെത്തി ബിജെപിയിലേക്ക് കുടിയേറിയ നടി ഖുഷ്ബുതന്നെ ഇതിന് ഉദാഹരണമാണ്. ശരത്കുമാർ, നെപ്പോളിയൻ, സീമാൻ, കരുണാസ് അങ്ങനെ പല നടന്മാരും രാഷ്ട്രീയത്തിലിറങ്ങിയവരാണ്. അത്തരമൊരിടത്തേക്കാണ് സ്വന്തം പാർട്ടിയുമായി 2024 ഫെബ്രുവരി രണ്ടാംതീയതി വിജയ് എത്തുന്നത്. അതിനും നാലുകൊല്ലം മുൻപ് 2018-ൽ നടൻ കമൽഹാസൻ മക്കൾ നീതി മയ്യം എന്നൊരു രാഷ്ട്രീയപാർട്ടി രൂപവത്കരിക്കുകയും സജീവരാഷ്ട്രീയത്തിലിറങ്ങുകയും തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്‌തെങ്കിലും വലിയ ചലനം സൃഷ്ടിക്കാനായിരുന്നില്ല.
തമിഴ് ത്രില്ലർ സിനിമ പോലെ തന്നെയായിരുന്നു വിജയിന്റെ രാഷ്ട്രീയപ്രവേശം. ‘നായകന്റെ’ പാർട്ടി പ്രഖ്യാപനം പിന്നാലെ ആദ്യപൊതുയോഗത്തിൽ വൻ ജനപങ്കാളിത്തം. സിനിമാസ്റ്റൈൽ ഡയലോഗുകൾ. ഡിഎംകെയെ കടന്നാക്രമിക്കാത്ത നിലപാടിനെതിരേ വിമർശനം ഉയർന്നതോടെ സ്റ്റാലിനെ തന്നെ ഉന്നമിട്ട് വിമർശനശരങ്ങൾ. ഡിഎംകെ രാഷ്ട്രീയ എതിരാളിയാണെന്നും ബിജെപി ആശയപരമായ എതിരാളിയാണെന്നും നിലപാട് പ്രഖ്യാപനം. ജനങ്ങൾ കൂട്ടത്തോടെ ഒഴുകിയെത്തിയ യോഗങ്ങൾ. ഒടുവിൽ വൻ തിരിച്ചടിയായി കരൂർ ദുരന്തം. അന്ന് ജീവൻ നഷ്ടമായത് 41 പേർക്ക്. തുടർന്ന് ഏറെ വിമർശനങ്ങൾ ഉയർന്നു വിജയ്ക്ക് നേർക്ക്. പിന്നാലെ ഭാര്യ നൽകിയ വിവാഹമോചന ഹർജിയും വിജയ്‌ക്കെതിരേയുള്ള ചർച്ചകൾ സൃഷ്ടിക്കാൻ കാരണമായി. അദ്ദേഹം അഭിനയിച്ച അവസാനത്തെ സിനിമയായ ജനനായകനുമായി ബന്ധപ്പെട്ട വിവാദങ്ങൾ മറുവഴിക്കും. എന്നാൽ വിവാദങ്ങളോ അനാവശ്യ ചർച്ചകളോ വിജയിനെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ ഏശിയില്ലെന്നാണ് തമിഴ്നാട്ടിലെ ബാലറ്റ് ബോക്സുകൾ വ്യക്തമാക്കുന്നത്.
