കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച വൈകുന്നേരം മുതൽ അസ്ഥിരമായ കാലാവസ്ഥ തുടരുന്നതിനിടെ വടക്കൻ മേഖലകളിൽ ഇടിയോടുകൂടിയ മഴയും ശക്തമായ കാറ്റും പൊടിക്കാറ്റും അനുഭവപ്പെട്ടു. ഇതോടെ ചില പ്രദേശങ്ങളിൽ കാഴ്ചപരിധി ഗണ്യമായി കുറഞ്ഞതായും കടൽക്ഷോഭം ശക്തമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു.വടക്കുപടിഞ്ഞാറ് ഭാഗത്തുനിന്ന് രൂപംകൊണ്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനമാണ് രാജ്യത്ത് അനുഭവപ്പെടുന്നതെന്ന് കാലാവസ്ഥ വകുപ്പ് ആക്ടിംഗ് ഡയറക്ടർ ധറാർ അൽ അലി പറഞ്ഞു. താഴ്ന്നതും ഇടത്തരം ഉയരത്തിലുമുള്ള മേഘസാന്നിധ്യം വർധിച്ചതോടെ വടക്കൻ മേഖലകളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചു.
മഴയോടൊപ്പം ശക്തമായ തെക്കുകിഴക്കൻ കാറ്റ് പിന്നീട് വടക്കുപടിഞ്ഞാറൻ കാറ്റായി മാറി, ഇതോടെ പൊടിക്കാറ്റ് ഉയരുകയും നിരവധി പ്രദേശങ്ങളിൽ ദൂരക്കാഴ്ച കുറയുകയും ചെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് കടലിൽ ഉയർന്ന തിരമാലകളും അനുഭവപ്പെട്ടതായി അധികൃതർ അറിയിച്ചു.ചൊവ്വാഴ്ച വൈകുന്നേരം വരെ പൊടിക്കാറ്റ് തുടരാനിടയുണ്ടെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

