കുവൈറ്റ് സിറ്റി: കുവൈറ്റ് സിറ്റിയിലെ അഹമ്മദി ഗവർണറേറ്റിൽ മാർച്ചിൽ നഗരസഭ നടത്തിയ വിപുലമായ പരിശോധനാ ക്യാമ്പയിനുകളിൽ 250 നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രദേശത്തെ 345 വ്യാപാര സ്ഥാപനങ്ങളിൽ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ നടത്തിയ കർശനമായ പരിശോധനകൾക്ക് ശേഷമാണ് ഈ നടപടി.
നഗരസഭയുടെ ചട്ടങ്ങളും ലൈസൻസിംഗ് നിബന്ധനകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി അഹമ്മദിയിലെ മുനിസിപ്പൽ സർവീസസ് ഓഡിറ്റ് ആൻഡ് ഫോളോ-അപ്പ് വിഭാഗമാണ് ഈ ഫീൽഡ് പരിശോധനകൾക്ക് നേതൃത്വം നൽകിയത്.വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, കാലാവധി കഴിഞ്ഞ ലൈസൻസുകൾ ഉപയോഗിച്ച് സ്ഥാപനങ്ങൾ പ്രവർത്തിപ്പിക്കുക, ഔദ്യോഗിക അനുമതിയില്ലാതെ വാണിജ്യ പരസ്യങ്ങളും പ്രമോഷനുകളും സംഘടിപ്പിക്കുക തുടങ്ങിയ ഗുരുതരമായ വീഴ്ചകളാണ് പരിശോധനയിൽ പ്രധാനമായും കണ്ടെത്തിയത്.
വരും ദിവസങ്ങളിലും ഗവർണറേറ്റിലുടനീളം പരിശോധനകൾ തുടരുമെന്നും നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ പിഴ ശിക്ഷകൾ സ്വീകരിക്കുമെന്നും മുനിസിപ്പാലിറ്റി അധികൃതർ മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിനും വിപണിയിലെ സുതാര്യത നിലനിർത്തുന്നതിനുമായി എല്ലാ സ്ഥാപന ഉടമകളും മുൻസിപ്പൽ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനസമ്പർക്ക വിഭാഗം അറിയിച്ചു.
