കുവൈത്ത് സിറ്റി: രാജ്യത്തെ ഏറ്റവും അധികം തിരക്കേറിയ നഗരപ്രദേശങ്ങളിലൊന്നായ ജലിബ് അൽ ഷുയൂഖിൽ നിന്ന് വൻതോതിൽ ആളുകളെ ഒഴിപ്പിച്ച നടപടി നഗര നവീകരണത്തിലെ സുപ്രധാന നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
എന്നാൽ ഇവിടെനിന്ന് ലക്ഷക്കണക്കിന് പ്രവാസികൾ പെട്ടെന്ന് മറ്റ് ഇടങ്ങളിലേക്ക് മാറിയത് അയൽപ്രദേശങ്ങളിൽ വലിയ ജനസംഖ്യാ സമ്മർദ്ദത്തിനും അടിസ്ഥാനസൗകര്യ പ്രതിസന്ധിക്കും വാടക വർദ്ധനവിനും കാരണമാകുന്നു. നിലവിൽ പ്രദേശം ഒഴിഞ്ഞതോടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാനും തന്ത്രപ്രധാനമായ ഈ ഭൂമിയിൽ പുതിയ വികസന പദ്ധതികൾ നടപ്പിലാക്കാനും ഭരണകൂടത്തിന് അവസരമൊരുങ്ങിയിട്ടുണ്ട്. എന്നാൽ പ്രദേശവാസികൾ എങ്ങോട്ടേക്കാണ് മാറിയതെന്ന ചോദ്യം ഇപ്പോഴും സജീവമാണ്.ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് ഭൂരിഭാഗം പേരും ഫർവാനിയ, ഖൈത്താൻ എന്നിവിടങ്ങളിലേക്കാണ് കുടിയേറിയിരിക്കുന്നത്.
കുറഞ്ഞ നിരക്കിലുള്ള താമസസൗകര്യങ്ങളും പ്രധാന റോഡുകളിലേക്കുള്ള എളുപ്പവഴികളും തൊഴിലിടങ്ങളിലേക്കുള്ള സാമീപ്യവുമാണ് ഈ മേഖലകളെ പ്രവാസികൾക്ക് പ്രിയങ്കരമാക്കുന്നത്. സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം ഒഴിപ്പിക്കലിന് മുൻപ് 2,80,000-ത്തോളം പ്രവാസികളാണ് ജീലിബിൽ താമസിച്ചിരുന്നത്. കൃത്യമായ രേഖകളില്ലാതെ കഴിച്ചുകൂട്ടിയിരുന്നവരെ ഇതിൽ ഉൾപ്പെടുത്തിയിട്ടുമില്ല. മൂന്ന് ലക്ഷത്തിലധികം പ്രവാസികൾ താമസിക്കുന്ന ഫർവാനിയയിലേക്കും രണ്ട് ലക്ഷത്തോളം ആളുകളുള്ള ഖൈത്താനിലേക്കും ഇത്രയധികം പേർ കൂടിയെത്തിയത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
കുടുംബങ്ങളും തൊഴിലാളികളുമടങ്ങുന്നതായിരുന്നു ജീലിബിലെ ജനവിഭാഗം. ഇതിൽ കുടുംബങ്ങൾ വലിയ റെസിഡൻഷ്യൽ മേഖലകളിലേക്ക് മാറിയെങ്കിലും, ബാച്ചിലർമാരായി കഴിഞ്ഞിരുന്ന സാധാരണ തൊഴിലാളികളാണ് തുച്ഛമായ വാടകയിൽ ബദൽ താമസസ്ഥലങ്ങൾ കണ്ടെത്താനാകാതെ ദുരിതത്തിലായിരിക്കുന്നത്. ഇവരിൽ ഭൂരിഭാഗവും റിഗ്ഗെ, മഹ്ബൂല, ഹവല്ലി, സൽമിയ തുടങ്ങിയ മറ്റ് ഇൻവെസ്റ്റ്മെന്റ് ഏരിയകളിലേക്ക് ചേക്കേറിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.



