കുവൈത്ത് സിറ്റി, സെപ്റ്റംബർ 8: സ്കൂളുകൾ വീണ്ടും തുറക്കുന്നതോടെ റോഡുകളിൽ അനുഭവപ്പെടാൻ സാധ്യതയുള്ള ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ കുവൈത്ത് ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വിപുലമായ ട്രാഫിക് പദ്ധതി തയ്യാറാക്കി. അടുത്ത ആഴ്ച സ്കൂളുകൾ തുറക്കുന്നതിന് മുന്നോടിയായാണ് ഒരുക്കങ്ങൾ പൂർത്തിയാക്കിയത്.
പദ്ധതിയുടെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 200 ട്രാഫിക് പട്രോളുകളും 420 ട്രാഫിക് ഉദ്യോഗസ്ഥരെയും വിന്യസിക്കും. പ്രധാന റോഡുകൾ, സ്കൂളുകൾക്ക് സമീപമുള്ള മേഖലകൾ, ഗതാഗതക്കുരുക്ക് കൂടുതലായി അനുഭവപ്പെടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ നൽകും.റോഡുകളിലെ ഗതാഗതം നിരീക്ഷിക്കുന്നതിനായി 338 ട്രാഫിക് ക്യാമറകളും ഉപയോഗിക്കും. ട്രാഫിക് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിരിക്കുന്ന ക്യാമറകളിലൂടെ ഗതാഗതക്കുരുക്കുകളും അപകടങ്ങളും മറ്റ് തടസ്സങ്ങളും നിരീക്ഷിച്ച് ആവശ്യമായ നടപടികൾ വേഗത്തിൽ സ്വീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
സ്കൂൾ സമയങ്ങളിൽ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിൽ ഗതാഗതം സുഗമമാക്കുന്നതിനും വിദ്യാർഥികളുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.സ്കൂളുകൾക്ക് സമീപം വാഹനമോടിക്കുമ്പോൾ വേഗപരിധി പാലിക്കാനും, ട്രാഫിക് നിയമങ്ങൾ കർശനമായി അനുസരിക്കാനും, അനധികൃത പാർക്കിങ് ഒഴിവാക്കാനും വാഹനമോടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.



