ജോലി വാഗ്ദാനം ചെയ്ത് ഒഡിഷയില്‍ നിന്ന് ആദിവാസി പെണ്‍കുട്ടികളെ കടത്തി, ഒരാള്‍ അറസ്റ്റില്‍

  • 23/04/2025

വൻ തുക ശമ്ബളം വാഗ്ദാനം ചെയ്ത് പ്രായപൂർത്തിയാകാത്ത ആദിവാസി പെണ്‍കുട്ടികളെ കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ഒഡിഷയില്‍ നിന്ന് മധ്യപ്രദേശിലേക്ക് ആദിവാസി പെണ്‍കുട്ടികളെ കടത്തിയതിനാണ് യുവാവ് അറസ്റ്റിലായത്. ഒഡിഷയിലെ കട്ടൂരിയയില്‍ നിന്ന് ഇയാള്‍ കൊണ്ടുവന്ന രണ്ട് ആദിവാസി പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. ബുധനാഴ്ചയാണ് മയൂർഭഞ്ച് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ദാനേശ്വർ മുർമു എന്നയാളാണ് അറസ്റ്റിലായത്. കട്ടൂരിയ സ്വദേശിയാണ് ഇയാള്‍. ഉയർന്ന ശമ്ബളം വാഗ്ദാനം ചെയ്ത് ഇതിനോടകം നാല് ആദിവാസി പെണ്‍കുട്ടികളെ മധ്യപ്രദേശിലെത്തിച്ച്‌ വില്‍പന നടത്തിയതായാണ് ദേശീയ മാധ്യമങ്ങള്‍ വിശദമാക്കുന്നത്. മധ്യപ്രദേശിലെ ഗുണ ജില്ലയില്‍ നിന്നാണ് പൊലീസ് ഇയാളില്‍ നിന്ന് രണ്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ രക്ഷിച്ചത്. രഹസ്യ വിവരത്തേ തുടർന്നാണ് അറസ്റ്റ്. ഇയാള്‍ നേരത്തെ മധ്യപ്രദേശിലെത്തിച്ച പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സാമ്ബത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പെണ്‍കുട്ടികളേയാണ് ഇയാള്‍ ചൂഷണം ചെയ്തിരുന്നത്. 

വീട്ടുകാരുമായി അടുത്ത ശേഷം വിശ്വാസം നേടിയെടുത്താണ് പെണ്‍കുട്ടികളെ ഇയാള്‍ മധ്യപ്രദേശിലേക്ക് കടത്തിയിരുന്നത്. ഏപ്രില്‍ 11ന് നാല് പെണ്‍കുട്ടികളുമായാണ് ഇയാള്‍ മധ്യപ്രദേശിലെത്തിയത്. രണ്ട് പെണ്‍കുട്ടികളെ ഇടനിലക്കാരന് കൈമാറിയതായാണ് ഇയാള്‍ വിശദമാക്കിയിട്ടുള്ളത്. ഏപ്രില്‍ 13ന് പെണ്‍കുട്ടികളുടെ വീട്ടുകാർ കുട്ടികളുമായി ഫോണില്‍ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴാണ് വാഗ്ദാനം ചെയ്ത ജോലി ഇനിയും ലഭിച്ചിട്ടില്ലെന്ന് വിശദമായത്. ഇതിന് പിന്നാലെ പെണ്‍കുട്ടികളിലൊരാള്‍ക്ക് അസുഖം ബാധിച്ചതായും കുട്ടികള്‍ രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. 

Related News