21 വയസിനുള്ളില്‍ 12 വിവാഹങ്ങള്‍; എല്ലാ വേദിയിലും അരങ്ങേറിയത് ഒരേ നാടകം, പക്ഷേ ഇത്തവണ രക്ഷപ്പെടുന്നതിനിടെ കുടുങ്ങി

  • 02/05/2025

പല സംസ്ഥാനങ്ങളില്‍ പല പേരുകളോടെ പന്ത്രണ്ടിലധികം തവണ വിവാഹം കഴിച്ച്‌ തട്ടിപ്പ് നടത്തിയ യുവതി ഒടുവില്‍ പിടിയിലായി. ഉത്തർപ്രദേശ് ജൗൻപൂർ സ്വദേശിയായ ഗുല്‍ഷാന റിയാസ് ഖാൻ (21) ആണ് പൊലീസിന്റെ പിടിയിലായത്. യഥാർത്ഥ പേര് ഗുല്‍ഷാനയെന്നാണെങ്കിശും കാജല്‍, സീമ, നേഹ, സ്വീറ്റി എന്നിങ്ങനെ വിവിധ പേരുകളിലാണ് പല സ്ഥാനങ്ങളിലായി നടത്തിയ വിവാഹങ്ങളില്‍ ഇവർ അറിയപ്പെട്ടിരുന്നത്.

എല്ലാ വിവാഹ വേദികളിലും ഒരേ നാടകം തന്നെയാണ് അരങ്ങേറിയതും. വിവാഹം കഴിഞ്ഞയുടനെയോ അല്ലെങ്കില്‍ അല്‍പം കഴിഞ്ഞോ നാലഞ്ച് പുരുഷന്മാരടങ്ങുന്ന സംഘം വധുവിനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു പതിവ്. വരനും വീട്ടുകാരും എത്ര തെരഞ്ഞാലും ആളെ കിട്ടില്ല. ആഭരണങ്ങളായും പണമായും ഒക്കെ കിട്ടുന്നത് സംഘാംഗങ്ങള്‍ വീതിച്ചെടുക്കും. കുറച്ച്‌ ദിവസം കഴിഞ്ഞാല്‍ അടുത്ത ഒരു പേരില്‍ മാട്രോമോണിയല്‍ വെബ്സൈറ്റുകളില്‍ വീണ്ടും രംഗത്തെത്തുകയും ചെയ്യും. നേരത്തെ വിവാഹിതയായ ഗുല്‍ഷാന, തയ്യല്‍ ജോലിക്കാരനായ ഭർത്താവിനൊപ്പമാണ് ജീവിച്ചിരുന്നത്. വിവാഹം ശരിയാവാത്ത പുരുഷന്മാരുടെ ബന്ധുക്കളെയാണ് ലക്ഷ്യമിട്ടിരുന്നത്.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ബഷ്കാരി പൊലീസ് സ്റ്റേഷൻ പരിധിയില്‍ ഒരു വിവാഹ വേദിയില്‍ നിന്ന് സമാനമായ രീതിയില്‍ രക്ഷപ്പെടാൻ ശ്രമിക്കവെയാണ് യുവതിയും സംഘത്തിലെ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഒൻപത് അംഗങ്ങളും പിടിയിലായത്. ഇവരില്‍ നിന്ന് 72,000 രൂപയും ഒരു ബൈക്കും ഒരു സ്വർണ താലിയും 11 മൊബൈല്‍ ഫോണുകളും വ്യാജ ആധാർ കാർഡുകളും പൊലീസ് കണ്ടെടുത്തു. മോഹൻലാല്‍ (44), രതൻ കുമാർ (32), രഞ്ജൻ (22), രാഹുല്‍ രാജ് (30), സുനിത (36), പൂനം (33), മഞ്ജു മാലി (29), രുക്ഷർ (21) എന്നിവരാണ് പിടിയിലായത്. ഇവരെല്ലാം വധുവിന്റെ ബന്ധുക്കളായി അഭിനയിച്ച്‌ എത്തിയവരായിരുന്നു.

വിവാഹ ദിവസം ചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ സംഘത്തിലെ പുരുഷന്മാർ വധുവിനെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയി. എന്നാല്‍ ഈ സമയം വരൻ പൊലീസിനെ വിളിച്ച്‌ സഹായം തേടുകയായിരുന്നു. പൊലീസിന് സംഘത്തിലെ ഒരാളെ പിടികൂടാനായി. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റ് പ്രതികളെക്കുറിച്ച്‌ വിവരം ലഭിച്ചത്. പിന്നാലെ ഏല്ലാവരും അറസ്റ്റിലായി.

Related News