അതിര്‍ത്തിയിലെ വെടിവയ്പ്പ്: ഒരു ബിഎസ്‌എഫ് ജവാന് കൂടി വീരമൃത്യു

  • 11/05/2025

അതിർത്തിയില്‍ നടന്ന വെടിവയ്പ്പില്‍ ഒരു ബിഎസ്‌എഫ് ജവാന് കൂടി വീരമൃത്യു. കോണ്‍സ്റ്റബിള്‍ ദീപക് ചിംങ്‌കാം ആണ് വീരമൃത്യു വരിച്ചത്. ആർ എസ് പുരയിലാണ് വെടിയേറ്റത്. ഇതോടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷമുണ്ടായ പാക് ആക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികരുടെ എണ്ണം ആറായി.

35 മുതല്‍ 40 വരെ പാകിസ്ഥാൻ സൈനികർ മരിച്ചിട്ടുണ്ടെന്നും സേനാ മേധാവിമാർ സംയുക്ത വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. അതേസമയം ഇന്ത്യ - പാക് വെടിനിർത്തല്‍ ധാരണ അനിശ്ചിതത്ത്വത്തിലാണെന്ന് സേന സ്ഥിരീകരിച്ചു. പാകിസ്ഥാൻ എന്തു ചെയ്യുന്നു എന്ന് നിരീക്ഷിച്ചു വരികയാണ്. പാകിസ്ഥാൻ ഇതുവരെ ഡിജിഎംഒ നല്‍കിയ സന്ദേശത്തോട് പ്രതികരിച്ചിട്ടില്ലെന്നും സേന വ്യക്തമാക്കി. രാത്രിയോടെയാണ് പാകിസ്ഥാൻ ഇന്ത്യയെ ആക്രമിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അതിർത്തിയിലെ സാഹചര്യം നിരീക്ഷിച്ച്‌ വരികയാണ്. എന്തെങ്കിലും ആക്രമണമുണ്ടായാല്‍ കനത്ത തിരിച്ചടി നല്‍കുമെന്നും സേന വ്യക്തമാക്കി.

വെടിനിർത്തല്‍ പ്രഖ്യാപിച്ചിട്ടും പാക് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്ന് രാത്രിയും ജാഗ്രത തുടരും. വിവിധ സംസ്ഥാനങ്ങളില്‍ മുൻകരുതല്‍ നടപടികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാനിലെ ജയ്സല്‍മീറില്‍ ബ്ലാക്ക് ഔട്ട്‌ പ്രഖ്യാപിച്ചു. മുൻകരുതല്‍ ആയാണ് ബ്ലാക്ക് ഔട്ട് പ്രഖ്യാപിച്ചതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി ലൈറ്റുകള്‍ അണച്ചും വീടുകള്‍ക്ക് അകത്തിരുന്നും ജനങ്ങള്‍ സഹകരിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.

Related News