വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുന്നു; ദുരിതം, 34 മരണം

  • 02/06/2025

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയിലും കാലവര്‍ഷക്കെടുതിയിലും വ്യാപക നാശം. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലായി കാലവര്‍ഷക്കെടുതിയില്‍ ഇതുവരെ 34 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. അസമിലാണ് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 10 പേരാണ് സംസ്ഥാനത്ത് ഇതുവരെ കാലവര്‍ഷക്കെടുതിയില്‍ മരിച്ചത്.

അരുണാചല്‍പ്രദേശ്- 9, മിസോറാം-4, മേഘാലയ-3, ത്രിപുര-1, നാഗാലാന്‍ഡ്-1 എന്നിങ്ങനെയാണ് മരണ സംഖ്യ. റോഡ്, റെയില്‍ ഗതാഗതത്തെ മഴക്കെടുതി സാരമായി ബാധിച്ചിട്ടുണ്ട്. അസമില്‍ 15 ജില്ലകളിലായി 78000 പേരെ വെള്ളക്കെട്ട് ബാധിച്ചിട്ടുണ്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ചയും ശക്തമായ മഴയാണ് പെയ്തിറങ്ങിയത്.

ഇതോടെ ബ്രഹ്മപുത്ര ഉള്‍പ്പെടെ പത്തോളം നദികള്‍ കരകവിഞ്ഞു. ദിബ്രുഗഡ്, നീമാതിഘട്ട് എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദിലെ ജലനിരപ്പ് അപകടനിലയ്ക്ക് മുകളിലായി. വ്യോമ സേന ഉള്‍പ്പെടെ രക്ഷാ പ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്. അസം അരുണാചല്‍ അതിര്‍ത്തിയിലെ ബൊംജീര്‍ നദിയില്‍ കുടുങ്ങിയ 14 പേരെ വ്യോമസേന രക്ഷപ്പെടുത്തി. 

Related News