അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെൻറ് നീക്കം; കേന്ദ്രം കണ്ടതായി പോലും നടിക്കുന്നില്ല, രാജ്യസഭാചെയര്‍മാനും മൗനമെന്ന് കപില്‍ സിബല്‍

  • 10/06/2025

അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരായ ഇംപീച്ച്‌മെൻറ് നീക്കത്തില്‍ 6 മാസമായിട്ടും കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്ന് കപില്‍ സിബല്‍. ഇംപീച്ച്‌മെൻറിനെ അനുകൂലിച്ച്‌ 55 പ്രതിപക്ഷ എംപിമാർ ഒപ്പ് വച്ചു. രാജ്യസഭാചെയർമാനും തന്ത്രപരമായ മൗനം പാലിക്കുന്നു. ഇംപീച്ച്‌മെൻ്റ് നീക്കം കണ്ടതായി പോലും സർക്കാർ നടിക്കുന്നില്ല. ജഡ്ജി ശേഖർ യാദവ് നടത്തിയ വിദ്വേഷ പ്രസംഗത്തെ പിന്തുണക്കുന്ന നിലപാടാണ് സർക്കാരിൻ്റേതെന്നും റിട്ടയർമെൻറ് വരെ നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമമെന്നും കപില്‍ സിബല്‍ പ്രതികരിച്ചു.

വിവാദ പ്രസംഗം നടത്തിയതിന്റെ ഭാഗമായാണ് അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ശേഖർ കുമാർ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നീക്കം വന്നത്. ഇന്ത്യ ഭൂരിപക്ഷത്തിന്റെ ഇംഗിതത്തിന് അനുസരിച്ചാണ് മുന്നോട്ടു പോകേണ്ടതെന്ന് വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച യോഗത്തില്‍ ജസ്റ്റിസ് ശേഖർ കുമാർ യാദവ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ തൻറെ പ്രസംഗത്തിന്റെ ചില ഭാഗങ്ങള്‍ അടർത്തി മാറ്റി വിവാദമാക്കിയെന്നാണ് ജസ്റ്റിസ് ശേഖർ കുമാർ യാദവ് പ്രതികരിച്ചത്.

Related News