അഹമ്മദാബാദ് വിമാനാപകടം; ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കി, 260 മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി

  • 28/06/2025

അഹമ്മദാബാദ് വിമാന ദുരന്തത്തത്തില്‍ മരിച്ചവരെ തിരിച്ചറിയാനുള്ള ഡിഎന്‍എ പരിശോധനകള്‍ പൂര്‍ത്തിയായി. എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട് പതിനാറ് ദിവസങ്ങള്‍ പൂര്‍ത്തിയാകുമ്ബോഴാണ് പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചത്. ഇതുവരെ 260 പേരുടെ മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്.

എന്നാല്‍, പരിശോധന പൂര്‍ത്തിയാക്കുമ്ബോള്‍ ഗുജറാത്തിലെ ഭുജില്‍ നിന്നുള്ള 32 വയസ്സുള്ള യാത്രക്കാരനെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഡിഎന്‍എ പരിശോധനയില്‍ ഇതുവരെ 260 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. ഇതില്‍ 241 പേര്‍ വിമാനത്തിലെ യാത്രക്കാരാണ്. യാത്രക്കാരല്ലാത്ത 19 പേരുടെയും വിവരങ്ങളും ലഭിച്ചു. വിമാന ദുരന്തത്തില്‍ 270 പേര്‍ മരിച്ചെന്നാണ് ഇതുവരെയുള്ള സ്ഥിരീകരണം. അപകടത്തില്‍ ഒരാള്‍ രക്ഷപ്പെട്ടിരുന്നു.

വിമാന യാത്രികരുടെ പട്ടികയില്‍ ഉണ്ടായിരുന്ന ഭുജ് ദഹിന്‍സര്‍ സ്വദേശി അനില്‍ ലാല്‍ജി ഖിമാനിയുടെ മൃതദേഹമാണ് ഇതുവരെ തിരിച്ചറിയാന്‍ കഴിയാതിരുന്നത്. ബോര്‍ഡിങ് ലിസ്റ്റില്‍ അദ്ദേഹത്തിന്റെ പേരുണ്ടെങ്കിലും ഡിഎന്‍എ പരിശോധനയില്‍ സാംപിളുകള്‍ മാച്ച്‌ ചെയ്തില്ല. ഇദ്ദേഹത്തിന്റെതാണ് എന്ന് സംശയിക്കുന്ന മൃതദേഹ ഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറിയിട്ടുണ്ട്.

Related News