കൊവിഡ് വാക്സിനും പെട്ടെന്നുള്ള മരണങ്ങളും: ആരോഗ്യ മന്ത്രാലയ വിശദീകരണം, പിന്നാലെ കര്‍ണാടക മുഖ്യമന്ത്രിയുടെ മറുപടി

  • 04/07/2025

കൊവിഡ് വാക്സിൻ വികസനത്തിന് പിന്നിലെ ശാസ്ത്രത്തെ അംഗീകരിക്കാതെ പഴഞ്ചൻ കുറ്റപ്പെടുത്തലുകളില്‍ ഏർപ്പെടരുതെന്ന ബയോകോണ്‍ ലിമിറ്റഡ് എക്സിക്യൂട്ടീവ് ചെയർപേഴ്സണ്‍ കിരണ്‍ മജുംദാർ-ഷായുടെ വിമർശനത്തിന് മറുപടിയുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ . "ഉത്തരം തേടുന്നത് പഴഞ്ചൻ കുറ്റപ്പെടുത്തലല്ല. ഓരോ ജീവനും വിലമതിക്കുന്ന ഒരു സർക്കാരിൻ്റെ കടമയാണത്' എന്ന് സിദ്ധരാമയ്യ തിരിച്ചടിച്ചു.

തന്റെ പ്രസ്താവന ശാസ്ത്രവിരുദ്ധമല്ലെന്നും, ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയുള്ള ജാഗ്രതാ നിലപാടാണ് താൻ സ്വീകരിച്ചതെന്നും അദ്ദേഹം വിശദീകരിച്ചു. കൊവിഡ് വാക്സിനുകളെക്കുറിച്ച്‌ ഉയർന്നുവന്ന ആശങ്കകള്‍ ജനങ്ങള്‍ക്കിടയില്‍ ചർച്ചയാകുന്ന സാഹചര്യത്തില്‍, കൂടുതല്‍ വ്യക്തത വരുത്തേണ്ടതിന്റെ ആവശ്യകതയാണ് തന്റെ പ്രസ്താവനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. "ശാസ്ത്രത്തിനെതിരല്ല, മറിച്ച്‌ ജനങ്ങളുടെ ജീവൻ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമാണ് ഞാൻ വിനിയോഗിക്കുന്നത്," എന്നും  അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കൊവിഡ്-19 വാക്സിനുകളും പെട്ടെന്നുള്ള മരണങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസർച്ച്‌ (ഐസിഎംആർ), ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് (എഐഐഎംഎസ്) എന്നിവയുടെ വിശദമായ പഠനങ്ങള്‍ വാക്സിനുകളും ഹൃദയാഘാത മരണങ്ങളും തമ്മില്‍ ബന്ധമില്ലെന്ന് തെളിയിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ബുധനാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Related News