നിമിഷ പ്രിയയുടെ മോചനം: യെമന് മേല്‍ വിദേശസമ്മര്‍ദം ശക്തമാക്കാന്‍ നീക്കം; കേന്ദ്ര ഇടപെടല്‍ ഇന്ന് സുപ്രീംകോടതിയെ അറിയിച്ചേക്കും

  • 13/07/2025

യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ (38) മോചനത്തിനുള്ള ശ്രമങ്ങള്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം തുടരുന്നു. വധശിക്ഷ ജൂലൈ 16 ന് നടപ്പാക്കാനിരിക്കെയാണ് നടപടികള്‍ പുരോഗമിക്കുന്നത്. നിമിഷപ്രിയയെ രക്ഷിക്കാന്‍ നയതന്ത്ര ഇടപെടല്‍ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും.

സമ്മര്‍ദം ശക്തമാകുന്നതിനിടെ നിമിഷ പ്രിയയുടെ മോചനത്തിന് വേണ്ടി എന്ത് ചെയ്തു എന്ന് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് കോടതിയെ അറിയിച്ചേയ്ക്കും. ജസ്റ്റിസുമാരായ വിക്രം നാഥും സന്ദീപ് മേത്തയും അടങ്ങുന്ന ബെഞ്ചാകും ഹരജി പരിഗണിക്കുക. നിമിഷ പ്രിയയുടെ മോചനത്തിനായി അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. വിദേശകാര്യ മന്ത്രി ജയശങ്കറിന് കത്തയച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രി കത്തയച്ചത്.

ഇതിനിടെ, നിമിഷ പ്രിയയുടെ മോചനത്തിനായി ബഹുമുഖ ശ്രമങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി യെമനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വിദേശ രാജ്യങ്ങളുടെ ഉള്‍പ്പെടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യെമനില്‍ തുടരുന്ന നിമിഷ പ്രിയയുടെ അമ്മയുമായും ഇന്ത്യന്‍ സമൂഹവുമായും വിദേശകാര്യ മന്ത്രാലയം നിരന്തരം ആശയ വിനിമയം നടത്തി വരികയാണെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related News