ശിവരാത്രി ദിവസം കാന്റീനില്‍ കോഴിക്കറി വിളമ്ബിയ വിദ്യാര്‍ത്ഥിയെ പുറത്താക്കി സ‍ര്‍വകലാശാല, മെസ് സെക്രട്ടറിക്ക് പിഴ

  • 19/07/2025

ശിവരാത്രി ദിവസം കാന്റീനില്‍ കോഴിക്കറി വിളമ്ബിയ വിദ്യാർത്ഥിയെ പുറത്താക്കി സൗത്ത് ഏഷ്യൻ യൂണിവേഴ്‌സിറ്റി. ബംഗ്ലാദേശ് സ്വദേശിയായ വിദ്യാർത്ഥിയേയാണ് സ‍ർവകലാശാല പുറത്താക്കിയത്. സംഭവത്തില്‍ മെസ് സെക്രട്ടറിക്ക് അയ്യായിരം രൂപ പിഴയുമാണ് സർവകലാശാല വിധിച്ചത്. ശിവരാത്രി ദിവസം സസ്യേതര ഭക്ഷണം കാൻറീനില്‍ വിളമ്ബിയതിനേ ചൊല്ലി വിദ്യാർത്ഥി സംഘടനകള്‍ തമ്മില്‍ സംഘർഷമുണ്ടായതാണ് നടപടിക്ക് കാരണമായി വിശദമാക്കുന്നത്.

ഫെബ്രുവരി 26നാണ് കോഴിക്കറിയേ ചൊല്ലി ക്യാംപസില്‍ വിദ്യാർത്ഥി സംഘടനകള്‍ ഏറ്റുമുട്ടിയത്. എബിവിപി പ്രവർത്തകരും എസ്‌എഫ്‌ഐ പ്രവർത്തകരുമാണ് ക്യാംപസില്‍ ഫെബ്രുവരിയില്‍ ഏറ്റുമുട്ടിയത്. എബിവിപി ആഹാര ശീലങ്ങള്‍ മറ്റ് വിദ്യാ‍ർത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കാൻ ശ്രമിച്ച്‌ ക്യാംപസില്‍ സംഘർഷം സൃഷ്ടിക്കാൻ മനപൂർവ്വം ശ്രമിക്കുന്നുവെന്നാണ് എസ്‌എഫ്‌ഐ ആരോപിച്ചത്. വ്രതം അനുഷ്ടാന ദിവസം മാംസ ഭക്ഷണം വിളമ്ബിയത് ദുരുദ്ദേശത്തോടെയെന്നായിരുന്നു എബിവിപി ആരോപിച്ചത്. സർവകലാശാലയിലെ ആഭ്യന്തര കമ്മിറ്റിയുടെ അന്വേഷണത്തിന് പിന്നാലെയാണ് നടപടി. ഗവേഷക വിദ്യാർത്ഥിയായ ബംഗ്ലാദേശ് സ്വദേശി സുദീപ്തോ ദാസ് ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയെന്നാണ് സർവകലാശാല കണ്ടെത്തിയത്.

സര്‍വകലാശാലയുടെ നിയമങ്ങള്‍ മറികടന്നുള്ള പെരുമാറ്റമാണ് ബംഗ്ലാദേശ് വിദ്യാര്‍ഥി സുദിപ്തോ ദാസില്‍ നിന്നുണ്ടായതെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തല്‍. പല സംഭവങ്ങളില്‍ നിന്നായുള്ള റിപ്പോര്‍ട്ടാണിതെന്നുമാണ് സ‍വകലാശാല വിശദീകരിക്കുന്നത്. വിദ്യാര്‍ഥിയെ സര്‍വകലാശാലയില്‍ നിന്നും ഉടനടി പുറത്താക്കാനും 24 മണിക്കൂറിനകം ഹോസ്റ്റലില്‍ നിന്നൊഴിപ്പിക്കാനുമാണ് കമ്മിറ്റി തീരുമാനം. മാത്രമല്ല ഇനിയേതെങ്കിലും കോഴ്സുകള്‍ക്ക് സര്‍വകലാശാലയില്‍ അപേക്ഷ നല്‍കുന്നതില്‍ സുദിപ്തോ ദാസിന് വിലക്ക് ബാധകമാണ്. 2022ല്‍ മറ്റൊരു സംഭവത്തില്‍ സുദിപ്തോയെ സസ്പെന്‍ഡ് ചെയ്തതുള്‍പ്പെടെ പരാമര്‍ശിച്ചാണ് പുറത്താക്കിയത്. വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നെന്ന സൂചനയെത്തുടര്‍ന്ന് പൊലീസ് അന്ന് സ്ഥലത്തെത്തിയെങ്കിലും പ്രശ്നങ്ങള്‍ ക്യാംപസിനുള്ളില്‍ വച്ച്‌ തന്നെ പരിഹരിക്കപ്പെടുകയായിരുന്നു.

Related News