സൗദിയില്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഉടന്‍ സ്കൂള്‍ തുറക്കില്ല; ഇ-ലേണിങ് തുടരും

  • 22/10/2021


യാംബു: സൗദിയില്‍ 12 വയസില്‍ താഴെയുള്ള വിദ്യാര്‍ഥികളുടെ ഓഫ് ലൈന്‍ ക്ലാസുകള്‍ പുനരാരംഭിക്കുന്നത് നീട്ടിവെച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

ഈ മാസം 31ന് പ്രാഥമിക വിദ്യാലയങ്ങളും നഴ്‌സറി സ്‌കൂളുകളും തുറന്നു പ്രവര്‍ത്തിക്കാന്‍ നേരത്തെ നിശ്ചയിച്ച തീരുമാനമാണ് കോവിഡ് വ്യാപനത്തിന് പൂര്‍ണശമനം വരാത്ത പശ്ചാത്തലത്തില്‍ ഉടന്‍ നടപ്പാക്കേെണ്ടന്ന് തീര്‍പ്പിലെത്തിയത്.

കുട്ടികളുടെ ആരോഗ്യ സുരക്ഷയും സ്‌കൂളുകള്‍ തുറന്നാല്‍ കാര്യങ്ങള്‍ എങ്ങനെ ആവുമെന്ന ശാസ്ത്രീയ പഠനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള കാലതാമസവും കണക്കിലെടുത്താണ് തുറക്കാനുള്ള തീയതി ഇനിയും നീട്ടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. 'മദ്റസത്തീ' എന്ന പ്ലാറ്റ്ഫോമിലൂടെ പ്രാഥമിക വിഭാഗത്തിന്റെയും 'റൗദത്തീ' പ്ലാറ്റ്ഫോമിലൂടെ നഴ്‌സറി വിഭാഗത്തിെന്‍റയും ഓണ്‍ലൈന്‍ പഠനം തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്തെ പൊതു, സ്വകാര്യ, വിദേശ സ്‌കൂളുകളില്‍ ഇന്‍റര്‍മീഡിയറ്റ്, സെക്കന്‍ഡറി, സര്‍വകലാശാല തലങ്ങളില്‍ ആഗസ്റ്റ് 29 മുതല്‍ ഓഫ് ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചിരുന്നു. രാജ്യത്തുള്ള സാങ്കേതിക, തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളും പുനരാരംഭിച്ചിട്ടുണ്ട്. കോവിഡ് വാക്സിന്‍ രണ്ടു ഡോസും എടുത്തവര്‍ക്ക് മാത്രമാണ് ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്താന്‍ അനുവാദം നല്‍കിയിരുന്നത്. പബ്ലിക് ഹെല്‍ത്ത് അതോറിറ്റി (വിഖായ) അംഗീകരിച്ച ആരോഗ്യ മുന്‍കരുതലുകളും കോവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് സ്ഥാപനങ്ങളില്‍ എത്തേണ്ടതെന്നും നേരത്തേ നിഷ്‌കര്‍ഷിച്ചിരുന്നു

Related News