വിദേശ ഉംറ തീര്‍ത്ഥാടകര്‍ക്ക് പുതിയ നിര്‍ദ്ദേശങ്ങള്‍; ഒറ്റയ്ക്ക് എത്തുന്നവര്‍ക്ക് 18 വയസ് പൂർത്തിയായിരിക്കണം

  • 11/07/2023



റിയാദ്: വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറക്കെത്തുന്ന തീർഥാടകർക്ക് ഉംറ കമ്പനികൾ നൽകേണ്ട സേവനങ്ങൾ സംബന്ധിച്ച വ്യവസ്ഥകൾ ഹജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. ആശ്രിതരില്ലാതെ വിദേശത്ത് നിന്ന് ഉംറക്കെത്തുന്നവരുടെ പ്രായപരിധി 18 വയസ്സാണ്. 

സൗദിയിലെത്തിയാൽ താമസം, യാത്ര, ഇൻഷുറൻസ് മറ്റു സേവനങ്ങൾ എന്നിവ പാക്കേജിൽ ബുക്ക് ചെയ്യണം. ഉംറ തീർഥാടകരുടെ താമസ കാലാവധി പരമാവധി 90 ദിവസമാണ്. പരമാവധി അടുത്ത ദുൽഖഅ്ദ 29 വരെയാണ്. അത്രയും ദിവസത്തേക്കുള്ള സേവനങ്ങളാണ് ബുക്ക് ചെയ്യേണ്ടത്. നിലവിൽ 350 ഉംറ കമ്പനികൾക്കാണ് ലൈസൻസ് അനുവദിച്ചിട്ടുള്ളത്. അടുത്ത രണ്ടാഴ്ചക്കുള്ളിൽ അത് 550 ആയി ഉയരും. മുൻ വർഷങ്ങളിലെ സേവനങ്ങളുടെ അടിസ്ഥാനത്തിൽ ഉംറ കമ്പനികളെ എ ബി സി എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.

വിസ ലഭിച്ച ശേഷം തീർഥാടകർ സൗദിയിലേക്ക് വരുന്നതിന് മുമ്പ് തന്നെ നുസുക് ആപ്ലിക്കേഷൻ വഴി ഉംറക്കും റൗദ ശരീഫിൽ നമസ്‌കാരത്തിനും ബുക്ക് ചെയ്യണം. ഉംറക്ക് തസ് രീഹ് എടുത്ത് ആറു മണിക്കൂറിനകം സൗദി അറേബ്യയിൽ പ്രവേശിക്കണം. യാത്രാ ഷെഡ്യൂളുകളിൽ മാറ്റം വരികയാണെങ്കിൽ ബുക്കിംഗ് കാൻസൽ ചെയ്ത് പിന്നീട് സമയക്രമത്തിനനുസരിച്ച് വീണ്ടും ബുക്ക് ചെയ്യാവുന്നതാണ്.

തീർഥാടകർ സൗദിയിൽ എത്തുന്നതിന് 24 മണിക്കൂർ മുമ്പ് ഇവരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഉംറ കമ്പനികൾ പൂർത്തിയാക്കണം. അവരെത്തുന്ന വിമാനത്താവളങ്ങളിൽ നിന്ന് അവരെ കൊണ്ടുപോകാനുള്ള ബസുകൾ തയാറാക്കുകയാണ് ആദ്യം വേണ്ടത്. തീർഥാടകരിൽ നിന്നുള്ള ഗ്രൂപ്പുകൾ വിവിധ സമയങ്ങളിലാണ് സൗദിയിലെത്തുന്നതെങ്കിൽ നഖാബ കാർ സർവീസ് വിഭാഗത്തിന്റെ വ്യവസ്ഥയനുസരിച്ച് വാഹനങ്ങൾ സജ്ജമാക്കണം. 

Related News