ഹജ്ജ് തീർഥാടകരുടെ യാത്രക്ക് ഇതാദ്യമായി ഇത്തവണ ‘സെൽഫ് ഡ്രൈവിങ്’ ബസുകൾ

  • 24/06/2023



റിയാദ്: ഈ വർഷത്തെ ഹജ്ജ് വേളയിൽ സ്വയമോടുന്ന (സെൽഫ് ഡ്രൈവിങ്) ഷട്ടിൽ ബസ് സർവീസുകളുടെ പരീക്ഷണ ഓട്ടം ആരംഭിക്കും. സൗദി പൊതുഗതാഗത അതോറിറ്റിയാണ് പുണ്യസ്ഥലങ്ങളിൽ തീർഥാടകരുടെ സഞ്ചാരം സുഗമമാക്കാൻ സ്വയം ഓടുന്ന ബസുകളുടെ പരീക്ഷണത്തിനൊരുങ്ങുന്നത്. ആദ്യമായാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തുന്നത്. 

മനുഷ്യ - പരിസ്ഥിതി സൗഹൃദമായ നൂതന സാങ്കേതികവിദ്യകൾ തീർഥാടകരുടെ സേവനത്തിന് ഉപയോഗപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യകൾ, കാമറകൾ, സെൻസറുകൾ എന്നിവ ഉപയോഗിച്ച് മനുഷ്യ ഇടപെടലില്ലാതെ ഒരു പ്രത്യേക റൂട്ടിനുള്ളിൽ ഇത്തരം സെല്‍ഫ് ഡ്രൈവിങ് ബസുകൾക്ക് ഓടാനാവും. ചലന സമയത്ത് വിവരങ്ങൾ ശേഖരിക്കുകയും അവ അപഗ്രഥിച്ച് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനും കൂടിയുള്ള സംവിധാനങ്ങളോട് കൂടിയതുമാണ് ഈ ബസുകള്‍.

യാത്രാ അനുഭവം മെച്ചപ്പെടുത്തുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ലക്ഷ്യത്തോടെ ഒരുക്കുന്ന ഓരോ ബസുകളിലും 11 സീറ്റുകളുണ്ടാകും. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ബസുകള്‍ക്ക് ഒറ്റ ചാർജിൽ ആറ് മണിക്കൂർ ഓടാനും മണിക്കൂറിൽ 30 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാനും കഴിയും. 

തീർഥാടകരുടെ സഞ്ചാരം സുഗമമാക്കുക, ഹജ്ജിൽ പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുക, വരും വർഷങ്ങളിൽ അവ വാണിജ്യപരമായി പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ അടിത്തറ സജ്ജമാക്കുക എന്നിവയാണ് ഈ പരീക്ഷണത്തിലൂടെ പൊതുഗതാഗത അതോറിറ്റി ലക്ഷ്യമിടുന്നത്. ട്രാക്ക് നമ്പർ ആറാണ് പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. 11 മീറ്റര്‍ വീതിയും നാല് കിലോമീറ്റര്‍ നീളവുമുള്ള ട്രാക്കാണിത്.

Related News