ഓണ്‍ലൈന്‍ തട്ടിപ്പ്; പ്രവാസി മലയാളി നഴ്‌സുമാര്‍ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍

  • 15/01/2022

റിയാദ്: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായി മലയാളി നഴ്‌സുമാര്‍ക്ക് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടു. ദമ്മാമിലെ പ്രമുഖ ആശുപത്രിയില്‍ ജോലി ചെയ്യുന്ന മൂന്ന് മലയാളി നഴ്‌സുമാര്‍ക്ക് ലക്ഷത്തിലേറെ റിയാലാണ് ഒരു ദിവസം നഷ്ടമായത്. ഒരേ രീതിയിലാണ് മൂന്നുപേരെയും തട്ടിപ്പിനിരയാക്കിയത്.  

നാട്ടിലെ കടബാധ്യതകള്‍ തീര്‍ക്കാന്‍ ബാങ്കില്‍ നിന്ന് ലോണെടുത്ത പണം ഇവരുടെ അക്കൗണ്ടില്‍ എത്തിയതിന്റെ രണ്ട് ദിവസം കഴിഞ്ഞാണ് ഇവര്‍ക്ക് ഒരു ഫോണ്‍ കോള്‍ ലഭിച്ചത്. അക്കൗണ്ട് നമ്പര്‍ പറഞ്ഞ ശേഷം ഇത് നിങ്ങളുടെ പേരിലുള്ള അക്കൗണ്ട് അല്ലേ എന്നാണ് ഫോണ്‍ വിളിച്ചവര്‍ ചോദിച്ചത്. അക്കൗണ്ട് നമ്പര്‍ കേട്ടതോടെ ബാങ്കില്‍ നിന്നുള്ള ഫോണ്‍ കോളാണെന്ന് കരുതി അതേയെന്ന് ഇവര്‍ ഉത്തരം നല്‍കി. ചില വിവരങ്ങള്‍ അറിയാനുണ്ടെന്ന് പറഞ്ഞ് 10 മിനിറ്റിലേറെ സമയം ഫോണ്‍ കട്ട് ചെയ്യാതെ ഇവരെ ലൈനില്‍ നിര്‍ത്തി ഈ സമയം കൊണ്ടാണ് ഒരാളുടെ അക്കൗണ്ടില്‍ നിന്ന് 38,000 റിയാലും മറ്റ് രണ്ടുപേരുടെ അക്കൗണ്ടുകളില്‍ നിന്ന് 40,000 റിയാല്‍ വീതവുമാണ് തട്ടിപ്പുകാര്‍ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയത്. 

ഒടിപി നമ്പര്‍ ഫോണിലെത്തിയത് ചോദിക്കുകയോ പറഞ്ഞുകൊടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ 10 മിനിറ്റ് സമയം ലൈനില്‍ നിര്‍ത്തിയതോടെ ഫോണില്‍ വന്ന ഒടിപി നമ്പര്‍ മറ്റേതോ മാര്‍ഗത്തിലൂടെ തട്ടിപ്പുകാര്‍ കൈക്കലാക്കിയതായാണ് കരുതുന്നത്. വിദേശ രാജ്യത്തെ ഒരു അക്കൗണ്ടിലേക്കാണ് തട്ടിപ്പുകാര്‍ പണം മാറ്റിയത്. അതിനാല്‍ തന്നെ പണം തിരിച്ചു പിടിക്കാന്‍ പ്രയാസമാകുമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. നഴ്‌സുമാര്‍ പൊലീസിലും ബാങ്കിലും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ബാങ്കുകളില്‍ നിന്ന് ഒരു കാരണവശാലും ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങള്‍ ഫോണിലൂടെ കൈകാര്യം ചെയ്യില്ലെന്ന് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. 

Related News