സ്യൂട്ട്‌കേസിനുള്ളിൽ 22കാരിയുടെ മൃതദേഹം; വെടിവെച്ച് കൊലപ്പെടുത്തിയത് പിതാവ്

  • 22/11/2022

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയിൽ യമുന എക്‌സ്‌പ്രസ്‌വേയ്ക്ക് സമീപം സ്യൂട്ട്‌കേസിനുള്ളിൽ 22കാരിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവതിയുടെ പിതാവും മാതാവും അറസ്റ്റില്‍. ആയുഷി ചൗധരിയെന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ലൈസൻസുള്ള തോക്ക് ഉപയോഗിച്ച് ആയുഷിയെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം മൃതദേഹം സ്യൂട്ട്‌കേസിൽ പൊതിഞ്ഞ് ഹൈവേയിൽ ഉപേക്ഷിച്ചു.

മറ്റൊരു ജാതിയിലുള്ളയാളെ വിവാഹം ചെയ്തതാണ് കൊലപാതകത്തിന് കാരണമായത്. ദില്ലിയിലെ ബദര്‍പൂരിലെ വസതിയില്‍ വെച്ചായിരുന്നു കൊലപാതകം. നവംബര്‍ 18നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഭരത്പൂര്‍ സ്വദേശിയായ ഛത്രപാല്‍ എന്ന യുവാവുമായി ആയുഷി പ്രണയത്തിലായിരുന്നു. ഒരു വര്‍ഷം മുന്‍പ് ആര്യ സമാജ് ക്ഷേത്രത്തില്‍ വച്ച് ഇരുവരും രഹസ്യമായി വിവാഹിതരായി. വിവാഹശേഷവും മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ആയുഷി താമസിച്ചിരുന്നത്.
 
നവംബര്‍ 17ന് ആയുഷിയും അമ്മയും തമ്മില്‍ വിവാഹത്തേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതോടെയാണ് രഹസ്യ വിവാഹത്തേക്കുറിച്ച് യുവതിയുടെ വീട്ടിലറിയുന്നത്. വിവാഹം അംഗീകരിക്കാന്‍ ഒരിക്കലും തയ്യാറാവില്ലെന്ന് പിതാവ് ആയുഷിയോട് പറഞ്ഞതോടെ ഇവര്‍ തമ്മില്‍ തര്‍ക്കമുണ്ടായി. 

തര്‍ക്കത്തിനിടെ പിതാവ് ആയുഷിയുടെ നെഞ്ചിലേക്ക് വെടിയുതിര്‍ത്തു. വെടിയേറ്റ ആയുഷി സംഭവ സ്ഥലത്ത വച്ച് തന്നെ മരിച്ചു. പിന്നാലെ സമീപത്തെ കടയില്‍ നിന്ന് പോളിത്തീന്‍ കവര്‍ വാങ്ങിയ പിതാവ് ഇതുപയോഗിച്ച് മൃതദേഹം പൊതിഞ്ഞ് സ്യൂട്ട് കേസിലാക്കി. പുലര്‍ച്ചെ മൃതദേഹവുമായി കാറില്‍ എക്സ്പ്രസ് വേയിലെത്തി മൃതദേഹം റോഡില്‍ തള്ളുകയായിരുന്നു.

Related News