ഭക്ഷണത്തില്‍ പലതവണ വിഷം കലര്‍ത്തി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഭാര്യയും കാമുകനും അറസ്റ്റില്‍

  • 04/12/2022

മുംബൈ: മുംബൈയില്‍ ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കല്‍കാന്ത് ഷാ (45) കൊല്ലപ്പെട്ട കേസില്‍ ഭാര്യ കാജല്‍ ഷാ, കാമുകന്‍ ഹിതേഷ് ജയിന്‍ എന്നിവരാണ് പിടിയിലായത്.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാജലിനേയും ഹിതേഷിനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ഷായെ ചികിത്സിച്ച ബോംബെ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി വ്യക്തമായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിയത്. 

കാജലും ഹിതേഷും തമ്മില്‍ ദീര്‍ഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. വസ്ത്ര വ്യാപാരിയായിരുന്ന കമല്‍കാന്ത് ഷാ 2002ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. കാജലിന്‍റെ ഹിതേഷുമായുള്ള ബന്ധത്തെ ചൊല്ലി ഷായും കാജലും നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. ഷായെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഷായുടെ സ്വത്തുക്കള്‍ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.

ജൂണില്‍ കമല്‍കാന്ത് ഷായുടെ അമ്മ മരിച്ചു. പിന്നീടാണ് ഷായെ കൊല്ലാന്‍ കാജല്‍ പദ്ധതിയിട്ടത്. അന്നു മുതല്‍ ഷായുടെ ഭക്ഷണത്തില്‍ കാജല്‍ വിഷം കലര്‍ത്തി തുടങ്ങി. ഇത്തരത്തില്‍ പല തവണം വിഷം നല്‍കിയതോടെ ഷായുടെ ആരോഗ്യനില വഷളായി. അന്ധേരിയിലെ ക്രിറ്റ്‌കെയര്‍ ആശുപത്രിയിലും പിന്നീട് ബോംബെ ആശുപത്രിയിലും ഷായെ പ്രവേശിപ്പിച്ചു. സെപ്റ്റംബര്‍ 19നാണ് ഇദ്ദേഹം മരിച്ചത്.

ഇദ്ദേഹത്തിന്‍റെ മരണത്തില്‍ ആശുപത്രി അധികൃതര്‍ക്ക് സംശയം തോന്നി. അവര്‍ ഈ വിവരം സാന്തക്രൂസ് പോലീസില്‍ അറിയിച്ചു. ഷായുടെ സഹോദരിക്കും മരണത്തില്‍ സംശയമുയര്‍ന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒടുവില്‍ തെളിവുകളുടെ പിന്‍ബലത്തില്‍ ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഡിസംബര്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു.

Related News