ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളി; യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍

  • 07/12/2022

ബെംഗളൂരു: ബെംഗളൂരുവില്‍‌ ഭര്‍ത്താവിനെ കൊലപ്പെടുത്തി ക്വാറിയില്‍ തള്ളിയ കേസില്‍ യുവതിയും കാമുകനും വാടക കൊലയാളിയും അറസ്റ്റില്‍. കോലാർ ജില്ലയിലെ മാലൂരിലെ ചംബെ സ്വദേശിയായ ആനന്ദയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭാര്യ ചൈത്ര (28), കാമുകൻ ചലപതി (35), വാടക കൊലയാളിയായ പൃഥ്വിരാജ് (26) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മറ്റൊരു കൊലയാളി നവീനെ പിടികൂടാനായില്ല. 

ഹൊസ്‌കോട്ട് നന്ദഗുഡിക്ക് സമീപമുള്ള ബീമാക്കനഹള്ളി ഗ്രാമത്തില്‍ ഉപേക്ഷിക്കപ്പെട്ട ക്വാറിയിലാണ് ആനന്ദയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ട്രക്ക് ഡ്രൈവറായ ആനന്ദ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചൈത്രയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ദമ്പതികൾക്ക് രണ്ട് കുട്ടികളുമുണ്ട്. കുറച്ച് കാലമായി അയൽവാസിയായ ചലപതിയുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് അറിഞ്ഞ ആനന്ദ പലതവണ ഭാര്യയെ താക്കീത് ചെയ്തു. നാല് മാസം മുമ്പ്, ചലപതി തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് യുവതി പോലീസിൽ പീഡന പരാതി നൽകിയെങ്കിലും പിന്നീട് ഇരുവരും വീണ്ടും അടുപ്പത്തിലായി. 

ക്ഷുഭിതനായ ആനന്ദ മദ്യപിച്ച് വീട്ടിലെത്തി ഭാര്യയെ ഉപദ്രവിച്ചു. ഭര്‍ത്താവിന്‍റെ പീഡനത്തിൽ നിന്ന് രക്ഷപ്പെടാനും ബന്ധം തുടരാനുമായി കാമുകനുമായി ചേര്‍ന്ന് യുവതി ഗൂഢാലോചന നടത്തി പദ്ധതി തയ്യാറാക്കി. ചൈത്ര തന്റെ സഹോദരന്റെ സുഹൃത്തായ പൃഥ്വിരാജുമായി ബന്ധപ്പെട്ട് ആനന്ദയെ കൊല്ലാൻ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ഒരു ലക്ഷം രൂപയ്ക്കാണ് പൃഥ്വിരാജ് ക്വട്ടേഷന്‍ ഏറ്റെടുത്തത്. ഇതിന്‍റെ അഡ്വാൻസായി 5,000 രൂപ നൽകിയെന്ന് പോലീസ് പറഞ്ഞു. 

പ്രദേശവാസിയാണ് ക്വാറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നന്ദഗുഡി പോലീസിനെ വിവരം അറിയിച്ചു. അന്വേഷണത്തില്‍ കൊലപാതകമാണെന്ന് തെളിയുകയും പ്രതികളെ മൂവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Related News