ഒമിക്രോണിന്റെ വകഭേദമായ ബി എഫ്.7 ഇന്ത്യയില്‍ നാലുപേര്‍ക്കുകൂടി സ്ഥിരീകരിച്ചു

  • 05/01/2023

കൊല്‍ക്കത്ത: ചൈനയില്‍ കൊവിഡിന്റെ രൂക്ഷവ്യാപനത്തിന് കാരണമാവുന്ന ഒമിക്രോണിന്റെ വകഭേദമായ ബി എഫ്.7 ഇന്ത്യയില്‍ നാലുപേര്‍ക്കുകൂടി സ്ഥിരീകരിച്ചു. അമേരിക്കയില്‍ നിന്ന് പശ്ചിമബംഗാളില്‍ മടങ്ങിയെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരടക്കം നാലു ബംഗാള്‍ സ്വദേശികളിലാണ് രോഗം കണ്ടെത്തിയത്. ഇവരില്‍ മൂന്നുപേര്‍ നാദിയ നിവാസികളും ഒരാള്‍ കൊല്‍ക്കത്ത നിവാസിയുമാണ്.


ഡിസംബര്‍ ആദ്യവാരത്തിലാണ് നാലുപേരും ബംഗാളിലെത്തിയത്. പനി, തൊണ്ടവേദന, ചുമ തുടങ്ങിയ ലക്ഷണങ്ങളെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബി എഫ്.7 വകഭേദം കണ്ടെത്തുകയായിരുന്നു. നാലുപേര്‍ക്കും ആശുപത്രി ചികിത്സ ആവശ്യമായി വന്നില്ലെന്നും രോഗമുക്തി നേടിയതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ മറ്റാര്‍ക്കും രോഗം പകര്‍ന്നില്ല. അതിനാല്‍ തന്നെ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 188 ആണ്. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 2554 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. ഇതോടെ രാജ്യത്ത് ഇതുവരെ രോഗബാധയേറ്റവരുടെ എണ്ണം 4,46,79,319 ആയി ഉയര്‍ന്നു. 5,30,710 പേരാണ് കൊവിഡ് ബാധിച്ച്‌ ഇതുവരെ മരണപ്പെട്ടത്.

രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.10 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.12 ശതമാനവും. രാജ്യത്തെ രോഗമുക്തി നിരക്ക് 98.80 ശതമാനമായി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Related News