ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്; 2.40 ലക്ഷം കോടി രൂപ പ്രഖ്യാപനം

  • 01/02/2023

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമന്റെ അഞ്ചാം ബജറ്റില്‍ റെയില്‍വേയ്ക്കായി നീക്കിവച്ചത് റെക്കോര്‍ഡ് മൂലധനച്ചെലവ്. 2.40 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്കായി ബജറ്റിലുള്ളത്. എക്കാലത്തെയും വലിയ തുകയാണിത്. 2013-14 ബജറ്റില്‍ റെയില്‍വേയ്ക്കായി നല്‍കിയതിന്റെ ഒന്‍പതിരട്ടിയാണ് ഇത്തവണ നീക്കിവയ്ക്കുന്നതെന്ന് നിര്‍മല സീതാരാമന്‍ പറഞ്ഞു.


കല്‍ക്കരി, വളം, ഭക്ഷ്യ ധാന്യം എന്നിവയ്ക്കായി നൂറ് നിര്‍ണായക ഗതാഗത അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു. 75,000 കോടിയാണ് ഇതിനു വേണ്ടിവരുന്ന നിക്ഷേപം. ഇതില്‍ 15,000 കോടി സ്വകാര്യ മേഖലയില്‍നിന്നു കണ്ടെത്തും. രാജധാനി, ശതാബ്ദി, തുരന്തോ, ഹംസഫര്‍, തേജസ് തുടങ്ങിയ ട്രെയിനുകളിലെ ആയിരത്തിലേറെ കോച്ചുകള്‍ നവീകരിക്കും.

 കൂടുതല്‍ റൂട്ടുകളില്‍ വന്ദേഭാരത് ട്രെയിനുകള്‍ ഓടിക്കുന്നതിനായി ട്രാക്ക് മാറ്റി സ്ഥാപിക്കും. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ നൂറിലേറെ വിസ്താഡോം കോച്ചുകള്‍ നിര്‍മിക്കുമെന്നും ധനമന്ത്രി പറഞ്ഞു. 35 ഹൈഡ്രജന്‍ ഫ്യുവല്‍ തീവണ്ടികള്‍ നിര്‍മിക്കാന്‍ ബജറ്റ് ലക്ഷ്യമിടുന്നു. 4500 ഓട്ടോമൊബൈല്‍ കാരിയര്‍ കോച്ചുകളും അയ്യായിരം എല്‍എച്ച്‌ബി കോച്ചുകളും 58000 വാഗണുകളും നിര്‍മിക്കും.

Related News