കുവൈത്ത് സിറ്റി: ഔദ്യോഗിക കൃത്യനിർവഹണത്തിലേർപ്പെട്ടിരുന്ന പ്രതിരോധ മന്ത്രാലയത്തിലെ സൈനികനെ ആക്രമിച്ച കേസില്‍ 1972-ൽ ജനിച്ച കുവൈത്ത് പൗരനെ സുലൈബിയ പോലീസ് സ്റ്റേഷനിൽ തടങ്കലിലാക്കി.
സൈനികൻ നൽകിയ പരാതി പ്രകാരം, ഔദ്യോഗിക സൈനിക വാഹനത്തിൽ ജഹ്റ ഭാഗത്തേക്ക് പോകുമ്പോൾ സുലൈബിയ വെയർഹൗസുകൾക്ക് സമീപം സെവന്ത് റിംഗ് റോഡിൽ വെച്ചായിരുന്നു സംഭവം. പെട്ടെന്ന് മുന്നിൽ വന്ന് നിർത്തിയ എസ്.യു.വി വാഹനത്തിൽ നിന്ന് ഇറങ്ങിവന്ന ഡ്രൈവർ സൈനികനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ പരിക്കേറ്റ സൈനികന്റെ മെഡിക്കൽ റിപ്പോർട്ട് കേസ് ഫയലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിന് ശേഷം ഫോൺ വഴി ബന്ധപ്പെട്ട് പ്രതിയോട് പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് കൂടുതൽ നിയമനടപടികൾക്കായി ഇയാളെ തടങ്കലിൽ വയ്ക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ ഉത്തരവിട്ടത്. സംഭവം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ കേസ് ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി.



