വിമാനത്തില്‍ പറന്നെത്തും, എടിഎം കൊള്ളയടിച്ച്‌ പണവുമായി തിരിച്ച്‌ പറക്കും; പത്തുലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

  • 01/10/2023

അഹമ്മദാബാദ്: എടിഎം മെഷീന്‍ തകര്‍ത്ത് പത്തുലക്ഷത്തിലധികം രൂപ കവര്‍ന്ന കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. എടിഎം കവര്‍ച്ചയ്ക്ക് പദ്ധതിയിട്ട മോഷ്ടാക്കള്‍ വിമാനത്തിലാണ് സംഭവം നടന്ന സ്ഥലത്ത് എത്തിയതെന്ന് പൊലീസ് പറയുന്നു. എടിഎമ്മില്‍ നിന്ന് പണം കവരാന്‍ ലക്ഷ്യമിട്ട് ഇവര്‍ സ്ഥിരമായി വിമാനത്തിലാണ് യാത്ര ചെയ്തിരുന്നതെന്നും പൊലീസ് വ്യക്തമാക്കുന്നു.


ഗുജറാത്ത് അമ്‌റൈവാഡി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കഴിഞ്ഞ മാസമാണ് കവര്‍ച്ച നടന്നത്. എടിഎം തകര്‍ത്ത് 10.72 ലക്ഷം രൂപയാണ് കവര്‍ന്നത്. എടിഎം കവര്‍ച്ച ആസൂത്രണം ചെയ്ത പ്രതികള്‍ അഹമ്മദാബാദില്‍ എത്താന്‍ ചണ്ഡീഗഡില്‍ നിന്ന് വിമാനത്തിലാണ് യാത്ര ചെയ്തത്. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിലാണ് ഇവര്‍ താമസിച്ചിരുന്നത്. വ്യാജ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് മുറി ബുക്ക് ചെയ്തത്. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ് സൈറ്റില്‍ നിന്ന് ഇരുചക്രവാഹനം വാങ്ങി. കൂടാതെ കവര്‍ച്ചയ്ക്കായി ഗ്യാസ് കട്ടറുകളും ഓക്‌സിജന്‍ സിലിണ്ടറുകളുമായാണ് പ്രതികള്‍ എടിഎം കൗണ്ടറില്‍ കയറിയതെന്നും അഹമ്മദാബാദ് ക്രൈംബ്രാഞ്ച് പറയുന്നു.

എടിഎം തകര്‍ത്താണ് ഇവര്‍ മോഷണം നടത്തിയത്. ഹോട്ടലിലേക്ക് തന്നെ തിരിച്ചുപോയ പ്രതികള്‍ ഉടന്‍ വിമാനത്തില്‍ തന്നെ ഡല്‍ഹിയിലേക്ക് പോയി. സമാനമായ രീതിയില്‍ തന്നെയാണ് എടിഎം കവര്‍ച്ചയ്ക്കായി ഇവര്‍ വ്യത്യസ്ത സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിരുന്നതെന്നും പൊലീസ് പറയുന്നു.

പ്രതികളില്‍ ഒരാളായ അമര്‍ജോത് സിങ് അരോഡ കൊലപാതകക്കേസില്‍ 2005ല്‍ അറസ്റ്റിലായിട്ടുണ്ട്. 2010ലാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്. സമാനമായ രീതിയില്‍ എടിഎം തകര്‍ക്കാന്‍ ശ്രമിച്ച കേസുകളില്‍ മുന്‍പും അമര്‍ജോത് പിടിയിലായിട്ടുണ്ട്. ഇയാള്‍ക്കെതിരെ വിവിധ സ്റ്റേഷനുകളില്‍ വേറെയും കേസുകള്‍ ഉള്ളതായും പൊലീസ് പറയുന്നു.

Related News