എന്‍ഡിഎയുടെ ഭാഗമാകാന്‍ കെസിആര്‍ താത്പര്യമറിയിച്ചു; മകനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ടു; രൂക്ഷവിമര്‍ശനവുമായി മോദി

  • 03/10/2023

ഹൈദരബാദ്: കെ ചന്ദ്രശേഖര്‍ റാവുവിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ദേശീയ ജനാധിപത്യത്തിന്റെ സഖ്യമാകാന്‍ കെസിആര്‍ താത്പര്യം അറിയിച്ചിരുന്നു. ഹൈദരബാദ് മുന്‍സിപ്പല്‍, കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 48 സീറ്റ് ലഭിച്ചതിന് പിന്നാലെയാണ് താത്പര്യം അറിയിച്ചതെന്നും മോദി പറഞ്ഞു. നിസാമാബാദിലെ പൊതുറാലിയില്‍ സംസാരിക്കുകയായിരുന്നു മോദി.


മകന്‍ കെടിആറിനെ അനുഗ്രഹിക്കണമെന്നും മുഖ്യമന്ത്രിയാക്കാന്‍ സഹായിക്കണമെന്നു കെസിആര്‍ ആവശ്യപ്പെട്ടു. എന്നാല്‍ രാജഭരണമല്ല ഈ നാട്ടിലെന്നായിരുന്നു കെസിആറിനോടുള്ള തന്റെ മറുപടിയെന്നും മോദി പറഞ്ഞു. എന്‍ഡിഎയുമായി കെസിആര്‍ സഖ്യം ആഗ്രഹിച്ചിരുന്നു. ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ശേഷം കെസിആര്‍ തന്നെ വന്ന് കണ്ടിരുന്നു. ബിജെപി മികച്ച വിജയം നേടിയതിനെ തുടര്‍ന്നാണ് കെസിആര്‍ തന്നെ വന്ന് കണ്ടത്. എന്‍ഡിഎ സഖ്യത്തിനൊപ്പം ബിആര്‍എസ്സിനെയും ഉള്‍പ്പെടുത്തണമെന്ന് കെസിആര്‍ തന്നോട് പറഞ്ഞുവെന്നും മോദി പറഞ്ഞു. 

ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ബിആര്‍എസ്സിനെ പിന്തുണയ്ക്കണമെന്നും കെസിആര്‍ തന്നോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഒരിക്കലും ബിആര്‍എസ്സുമായി സഖ്യം ചേരില്ലെന്ന് താന്‍ കെസിആറിനോട് പറഞ്ഞു. അതിന് ശേഷമാണ് തന്നെ രൂക്ഷമായി കെസിആര്‍ ആക്രമിക്കാന്‍ തുടങ്ങിയത്. മുമ്ബ് തന്നെ വിമാനത്താവളത്തില്‍ വന്ന് സ്വീകരിച്ചിരുന്ന കെസിആര്‍ പിന്നെ വരാതായത് അതുകൊണ്ടാണ്.

Related News