ന്യൂസ് ക്ലിക്കിനെതിരായ നടപടി: സുപ്രീംകോടതി ഇടപെടല്‍ തേടി മാധ്യമപ്രവര്‍ത്തകര്‍, പ്രതിഷേധ മാര്‍ച്ചിന് അനുമതിയില്ല

  • 04/10/2023

ചൈനീസ് ഫണ്ട് കൈപ്പറ്റിയെന്ന യുഎപിഎ കേസില്‍ മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്കിലും ജീവനക്കാരുടെ വീടുകളിലും റെയ്ഡ് നടത്തി, എഡിറ്ററടക്കം രണ്ട് പേരെ അറസ്റ്റ് ചെയ്ത നടപടിയില്‍ സുപ്രീം കോടതി ഇടപെടല്‍ തേടി മാധ്യമപ്രവര്‍ത്തകര്‍ ചീഫ് ജസ്റ്റിസിന് കത്തയച്ചു. മാധ്യമങ്ങളെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന അന്വേഷണ ഏജൻസികളെ നിയന്ത്രിക്കണമെന്നാണ് ചീഫ് ജസ്റ്റിസിന് നല്‍കിയ കത്തിലെ ആവശ്യം. വിഷയത്തില്‍ സുപ്രീം കോടതി അടിയന്തരമായി ഇടപെടണമെന്നും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.

'ഒരു മുന്നറിയിപ്പും കൂടാതെ പുലര്‍ച്ചെ വീടുകളില്‍ നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണുകളും, ലാപ്ടോപ്പുകളും പിടിച്ചെടുത്തു. കടുത്ത മനുഷ്യാവകാശ ലംഘനവും, തൊഴില്‍ അവകാശങ്ങളുടെ ലംഘനവും നടന്നു. അന്വേഷണ ഏജന്‍സികളെ പ്രതികാര നടപടിക്ക് ഉപയോഗിക്കുകയാണ്. കുറ്റം എന്തെന്ന് കൃത്യമായി ബോധിപ്പിക്കാതെയുള്ള ചോദ്യം ചെയ്യല്‍ അവസാനിപ്പിക്കണം. ഔദ്യോഗിക, സ്വകാര്യ വിവരങ്ങള്‍ ഉള്ള മൊബൈല്‍ ഫോണും, ലാപ്പ് ടോപ്പും പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണം'. ഇതിനായി നിയമം കൊണ്ടുവരണം. തെറ്റായ ദിശയില്‍ അന്വേഷണം നടത്തി കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും, അടിയന്തര ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

ന്യൂസ് ക്ലിക്കിനെതരായ ദില്ലി പൊലീസിന്റെ നടപടിയില്‍ മാധ്യമ സംഘടനകള്‍ ഇന്ന് പ്രസ് ക്ലബ് ഓഫ് ഇന്ത്യയില്‍ നിന്ന് ജന്തര്‍മന്തറിലേക്ക് പ്രതിഷേധം നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ചിന് ദില്ലി പൊലീസ് അനുമതി നിഷേധിച്ചു. നിരോധനാജ്ഞ പ്രഖ്യാപിച്ചുവെന്ന കാരണം ഉന്നയിച്ചാണ് വൈകിട്ട് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ചത്.

Related News