'അവരെ ഞങ്ങള്‍ പുറത്തുകൊണ്ടുവരും'; തൊഴിലാളികളെ രക്ഷിക്കാന്‍ തീവ്രശ്രമം; അന്താരാഷ്ട്ര വിദഗ്ധന്‍ സ്ഥലത്തെത്തി

  • 20/11/2023

ഉത്തരാഖണ്ഡിലെ സില്‍ക്യാര-ദന്തല്‍ഗാവ് തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള തീവ്രശ്രമം ഒന്‍പതാം ദിവസവും തുടരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിക്കുന്നതിനായി അന്താരാഷ്ട്ര ടണലിങ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ് സ്ഥലത്തെത്തി. അകത്ത് കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ മുഴുവന്‍ ടീമും ഇവിടെ അതിനായി കൃത്യതയോടെ ജോലി ചെയ്യുന്നു. കുടുങ്ങിയവര്‍ക്ക് ഭക്ഷണവും മരുന്നും കൃത്യമായി നല്‍കാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കത്തില്‍ കുടുങ്ങിയവരുമായി നിരന്തരം ആശയവിനിമയം നടത്തുന്നതായും അവരുടെ മാനസിക ധൈര്യം നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുന്നതായി ഉത്തരാഖണ്ഡ് ഭരണകൂടം അറിയിച്ചു. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിങ്ങുമായി ധാമിയുമായി സംസാരിച്ചു.

രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ച്‌ പ്രധാനമന്ത്രി വിവരങ്ങള്‍ തേടി. തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളുടെ രക്ഷാപ്രവര്‍ത്തനം എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫിസിലെ മുന്‍ ഉപദേഷ്ടാവ് ഭാസ്‌കര്‍ ഖുല്‍ബെയും പിഎംഒ ഡെപ്യൂട്ടി സെക്രട്ടറി മങ്കേഷ് ഗില്‍ഡിയാലും നിര്‍ദേശം നല്‍കി.

Related News