പതിനേഴുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ദേഹത്ത് ആസിഡൊഴിച്ചു, ഗുരുതര പരിക്ക്, യുവാവ് പിടിയില്‍

  • 22/11/2023

ദിസ്‌പൂര്‍: അസമില്‍ പതിനേഴുകാരിക്ക് നേരെ യുവാവിന്റെ ആസിഡ് ആക്രമണം. ബാര്‍പേട്ട ജില്ലയില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണെന്ന് പൊലീസ് അറിയിച്ചു. പെണ്‍കുട്ടിയും സഹാദരിയും വീടിന് സമീപത്തുളള ഒരു പുസ്തകമേളയില്‍ എത്തിയപ്പോഴായിരുന്നു അക്രമണം.

കൃത്യത്തിന് ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. സഹോദരിമാരുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികളാണ് അടുത്തുളള ആശുപത്രിയില്‍ എത്തിച്ചത്. പെണ്‍കുട്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ പൊലീസ് പ്രതിയെ സ്വന്തം വീട്ടില്‍ നിന്ന് പിടികൂടി. ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ആക്രമണത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഉത്തര്‍പ്രദേശിലും കഴിഞ്ഞ ശനിയാഴ്ച സമാനമായ സംഭവം നടന്നിരുന്നു. 23കാരിയായ പെണ്‍കുട്ടിയുടെ മുഖത്തേക്ക് ആസിഡൊഴിക്കാൻ കാമുകൻ തന്റെ കടയിലെ ഒരു തൊഴിലാളിയോട് ആവശ്യപ്പെട്ടിരുന്നു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലായിരുന്നു സംഭവം. പെണ്‍കുട്ടിയും മറ്റൊരു യുവാവുമായുളള വിവാഹനിശ്ചയം ഉറപ്പിച്ചതാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. കൃത്യം ചെയ്യുന്നതിനായി മുൻകാമുകൻ തന്റെ തൊഴിലാളിക്ക് 15,000 രൂപയും ആസിഡും കൈമാറിയിരുന്നു. സംഭവത്തില്‍ യുവാവിനും തൊഴിലാളിക്കുമെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

Related News