'പഠിക്കാനായി യുഎസിലേക്ക് കൊണ്ടുവന്നു'; മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും കൊലപ്പെടുത്തി 23 കാരന്‍

  • 29/11/2023

യുഎസിലെ ന്യൂജേഴ്‌സിയില്‍ 23കാരനായ ഇന്ത്യൻ യുവാവ് മുത്തച്ഛനെയും മുത്തശ്ശിയെയും അമ്മാവനെയും വെടിവെച്ച്‌ കൊലപ്പെടുത്തി. ന്യൂജേഴ്സിയിലെ സൗത്ത് പ്ലെയിൻഫീല്‍ഡിലാണ് ഞെട്ടിച്ച കൊലപാതകം നടന്നത്. ദിലീപ് കുമാര്‍ ബ്രഹ്മഭട്ട് (72), ഭാര്യ ബിന്ദു, ഇവരുടെ 38 കാരനായ മകൻ യാഷ് കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 23കാരനായ ഓം ബ്രഹ്മഭട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ആനന്ദ് ജില്ലയാണ് ഇവരുടെ സ്വദേശം. കൊലപാതകത്തിന്റെ കാരണം അറിഞ്ഞിട്ടില്ല. 

തിങ്കളാഴ്ച രാവിലെ കുടുംബം താമസിച്ചിരുന്ന കൊപ്പോള ഡ്രൈവില്‍ എത്തിയ സൗത്ത് പ്ലെയിൻഫീല്‍ഡ് പൊലീസാണ് എല്ലാവരും മരിച്ചതായി സ്ഥിരീകരിച്ചത്. വീട്ടില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ യാഷ്‌കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിച്ചു. നേരത്തെ നവസാരി ജില്ലയിലെ ബിലിമോറ ടൗണില്‍ പൊലീസ് സബ് ഇൻസ്‌പെക്ടറായി സേവനമനുഷ്ഠിച്ച ദിലീപ്കുമാര്‍ ബ്രഹ്മഭട്ട് സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം ആനന്ദില്‍ സ്ഥിരതാമസമാക്കിയിരുന്നു. അടുത്തിടെയാണ് മകൻ യാഷിനൊപ്പം താമസിക്കാൻ യുഎസിലേക്ക് മാറിയത്. 

18 മാസം മുമ്ബാണ് പ്രതിയായ ഓം യുഎസിലേക്ക് താമസം മാറിയതെന്ന് ആനന്ദിലെ ബ്രഹ്മഭട്ട് കുടുംബവുമായി അടുപ്പമുള്ളവര്‍ പറഞ്ഞു. മുത്തച്ഛന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് ഓം ഉപരിപഠനത്തിനായി യുഎസിലേക്ക് പോയത്. ഫസ്റ്റ് ഡിഗ്രി കൊലപാതകം, നിയമവിരുദ്ധമായ ആവശ്യത്തിനായി ആയുധം കൈവശം വെക്കല്‍ തുടങ്ങി മൂന്ന് കുറ്റങ്ങളാണ് ഓമിനെതിരെ ചുമത്തിയിരിക്കുന്നത്. 2016ല്‍ സ്വയം വെടിവെച്ച്‌ മരിച്ച റിട്ടയേര്‍ഡ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് (ഡിഎസ്പി) കിരിത് ബ്രഹ്മഭട്ടിന്റെ ബന്ധുക്കളായിരുന്നു കൊല്ലപ്പെട്ട ദമ്ബതികള്‍.

Related News