'ശബ്ദം കേള്‍ക്കാനാണ്', പിണങ്ങിപ്പോയ ഭാര്യക്ക് ഭര്‍ത്താവിന്‍റെ ഫോണ്‍, വാട്ട്സാപ്പില്‍ ഒരു ഫോട്ടോയും; ദാരുണാന്ത്യം

  • 22/12/2023

കുടുംബ വഴക്കിനെത്തുടര്‍ന്ന് വീടുവിട്ടുപോയ ഭാര്യയെ ഫോണ്‍ വിളിച്ചശേഷം ഭര്‍ത്താവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. ഡോംബിവ്‌ലി സ്വദേശിയായ 41 കാരനായ സുധാകര്‍ യാദവ് ആണ് ആത്മഹത്യ ചെയ്തത്. ഡിസംബര്‍ 20ന് ആണ് ഇയാള്‍ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. ഡിസംബര്‍ 19ന് സുധാകര്‍ യാദവും ഭാര്യ സഞ്ജനയും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ സഞ്ജന വീടുവിട്ടിറങ്ങി.

താനെയ്ക്കടുത്തുള്ള ദിവയില്‍ താമസിക്കുന്ന സഹോദരിയുടെ വീട്ടിലേക്കാണ് ഭര്‍ത്താവിനോട് പിണങ്ങി വീടുവിട്ടിറങ്ങിയ സഞ്ജന പോയത്. പിറ്റേദിവസം രാവിലെ പത്ത് മണിയോടെ സുധാകര്‍ സഞ്ജനയെ മൊബൈല്‍ ഫോണില്‍ വിളിച്ചു. മുംബൈയിലെ കുര്‍ലയില്‍ ജോലിചെയ്യുകയായിരുന്ന സഞ്ജന ജോലിക്കായി പോകവേയാണ് സുധാകറിന്‍റെ ഫോണ്‍ വിളിയെത്തുന്നത്.

ശബ്ദം കേള്‍ക്കാനാണെന്നും രണ്ട് മിനിറ്റ് സംസാരിക്കണമെന്നും സുധാകര്‍ ഭാര്യയോട് പറഞ്ഞു. അല്‍പ്പസമയം ഫോണില്‍ സംസാരിച്ച്‌ ഇയാള്‍ കോള്‍ കട്ട് ചെയ്തു. ഇതിന് പിന്നാലെ തന്‍റെ വാട്ട്സ്‌ആപ്പില്‍ കഴുത്തില്‍ കുരുക്കിട്ട് തൂങ്ങാനൊരുങ്ങുന്ന സുധാകറിന്റെ ഫോട്ടോ ലഭിച്ചതായി സഞ്ജന പറഞ്ഞു.

ഭാര്യയെ വിളിച്ച ശേഷം ആത്മഹത്യ ചെയ്യാനായി കഴുത്തില്‍ കുരുക്കിട്ട് നില്‍ക്കുന്ന ഫോട്ടോ വാട്ട്സ്‌ആപ്പില്‍ അയച്ചുനല്‍കി സുധാകര്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സഞ്ജന ഉടൻതന്നെ അയല്‍വാസികളെ വിളിച്ച്‌ വീട്ടില്‍ ഭര്‍ത്താവിന‌െ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു. ഇവര്‍ അന്വേഷിച്ചെത്തിയപ്പോള്‍ വീട് അകത്തു നിന്നും പൂട്ടിക്കിടക്കുകയായിരുന്നു. പലവട്ടം വിളിച്ചിട്ടും സുധാകര്‍ വാതില്‍ തുറന്നില്ല. തുടര്‍ന്ന് അയല്‍വാസികള്‍ വാതിലിന്‍റെ പൂട്ട് തകര്‍ത്ത് അകത്തുകയറിയപ്പോഴാണ് സുധാകര്‍ യാദവിനെ കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്. സംഭവത്തില്‍ വിഷ്ണു നഗര്‍ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. വീട്ടില്‍ നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. എന്താണ് ജീവനൊടുക്കാൻ കാരണമെന്നത് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. 

Related News