അധികാരമേറ്റെടുത്തിട്ട് 15 വര്‍ഷം; ജനങ്ങള്‍ക്ക് തുറന്ന കത്തുമായി ഷെയ്ഖ് മുഹമ്മദ്

  • 04/01/2021



ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തിലെത്തിയിട്ട് 15 വര്‍ഷം പൂര്‍ത്തിയായി. സഹോദരന്‍ ഷെയ്ഖ് മക്തൂം ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി നാലിനാണ് അദ്ദേഹം ദുബായ് ഭരണാധികാരിയായി സ്ഥാനമേല്‍ക്കുന്നത്. 1968 നവംബര്‍ ഒന്നിനാണ് ഷെയ്ഖ് മുഹമ്മദ് ആദ്യമായി ഔദ്യോഗിക ചുമതലയിലേക്ക് വരുന്നത്. ദുബായ് പോലീസ് മേധാവിയായിട്ടായിരുന്നു തുടക്കം.

1971 ല്‍ യുഎഇ എന്ന രാജ്യത്തിന്റെ പ്രതിരോധമന്ത്രിയായി. 2006 ല്‍ ദുബായുടെ ഭരണസാരഥ്യം ഏറ്റെടുത്തു. അതിനുശേഷമിങ്ങോട്ട് ദുബായി നഗരത്തിന്റെയും യുഎഇ രാജ്യത്തിന്റെയും വളര്‍ച്ചയില്‍ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് നല്‍കിയ പങ്ക് നിസ്തുലമാണ്. ജനങ്ങള്‍ക്കെഴുതിയ തുറന്ന കത്തില്‍ തന്റെ അനുഭവങ്ങള്‍ ഷെയ്ഖ് മുഹമ്മദ് പങ്കുവയ്ക്കുന്നു.

'സഹോദരന്‍ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്റെ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ ജനങ്ങളാണ് എല്ലാം. ലോകത്തെ ഏറ്റവും മികച്ച രാജ്യമാക്കാനാണ് ആഗ്രഹിക്കുന്നത്'.

വിഷന്‍ 2021 എന്നുളളത് 2009 ലാണ് പ്രഖ്യാപിച്ചത്. 50 പുതിയ നിയമങ്ങളിലൂടെ രാജ്യത്ത് നിയമനിര്‍മാണ പരിഷ്‌കരണം നടത്തി. അഞ്ഞൂറോളം സര്‍ക്കാര്‍ സേവനങ്ങള്‍ സ്മാര്‍ട്ടാക്കി. ദേശീയ ബജറ്റ് ഇരട്ടിയാക്കുകയും ചെയ്തുവെന്ന് ഷെയ്ഖ് മുഹമ്മദ് കുറിച്ചു. ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. അടുത്ത അന്‍പത് വര്‍ഷത്തെ യാത്ര ഇവിടെ നമ്മള്‍ ആരംഭിക്കുന്നുവെന്നു പറഞ്ഞുകൊണ്ടാണ്, കത്ത് അവസാനിപ്പിക്കുന്നത്.

Related News