വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ഉപയോഗം; മൂന്നു മാസത്തിൽ കുറയാത്ത തടവും 30000 ദിർഹം പിഴയും; ശിക്ഷ കടുപ്പിച്ച് യുഎഇ

  • 17/02/2021



യുഎഇയിൽ വ്യാജ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചൽ തടവും പിഴയും. പുതിയ ഫെഡറൽ നിയമത്തിന് ഫെഡറൽ നാഷനൽ കൗൺസിൽ (എഫ്എൻസി ) അംഗീകാരം നൽകി. അനധികൃത അക്കാദമിക് സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നവർക്ക് മൂന്നു മാസത്തിൽ കുറയാത്ത തടവും 30000 ദിർഹം പിഴയുമാണ് ശിക്ഷ. 

യുഎഇയിൽ തൊഴിൽ നേടാനോ മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കോ വ്യാജ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കുന്നവർക്കെതിരെയാണ് നടപടി . താൽകാലികമായതോ സ്ഥിര ആവശ്യങ്ങൾക്കോ അംഗീകാരമില്ലാത്ത സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ചവരെയും ഉപരി സൂചിക ഫെഡറൽ നിയമപ്രകാരം ശിക്ഷിക്കും. ഏതെങ്കിലും മാധ്യമങ്ങളിലൂടെ അംഗീകൃതമല്ലാത്ത സ്ഥാപനങ്ങളുടെ സർട്ടിഫിക്കറ്റുകൾ പരസ്യപ്പെടുത്തുന്നവരും നിയമത്തിന്റെ പരിധിയിൽ വരും.

സർട്ടിഫിക്കറ്റ് നിർമാതാക്കൾക്ക് കടുത്ത ശിക്ഷ

വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഇഷ്യൂ ചെയ്യുകയോ അത്തരം തട്ടിപ്പുകളുടെ ഭാഗമാവുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും കടുത്ത ശിക്ഷയാണ് പുതിയ ഫെഡറൽ നിയമത്തിലുള്ളത്. ഇവർക്ക് രണ്ടു വർഷം വരെ ജയിൽ ശിക്ഷ ലഭിക്കും. 5 ലക്ഷം ദിർഹമിൽ കുറയാത്തതും 10 ലക്ഷം ദിർഹമിൽ കൂടാത്തതുമായ പിഴയാണ് പ്രതികൾക്ക് ചുമത്തുക. മന:പൂർവം ഇത്തരം പ്രവൃത്തികളിൽ പങ്കാളികളാകുന്നവർക്ക് ഏതെങ്കിലും ഒരു ശിക്ഷ ലഭിക്കും.

രാജ്യത്തിനകത്തോ പുറത്തോ വച്ച് അനധികൃത സർട്ടിഫിക്കറ്റുകൾ നൽകുന്ന സ്ഥാപനങ്ങളെ സംബന്ധിച്ച് പരസ്യം ചെയ്യുന്നവർക്കും സമാന തുകയും തടവുമായിരിക്കും ശിക്ഷയെന്നും പുതിയ നിയമത്തിലുണ്ട്. എഫ് എൻ സി മേധാവി സ്വഖ്ർ ഗബ്ബാ ഷിന്റെ അധ്യക്ഷതയിൽ ചേർന്ന കൗൺസിലാണ് നിയമത്തിനു അംഗീകാരം നൽകിയത്. യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസൈൻ ഇബ്രാഹീം അൽ ഹമ്മാദിയും കൗൺസിൽ യോഗത്തിൽ സംബസിച്ചു.

Related News