പിതാവിന്റെ അശ്രദ്ധ; നാലുവയസ്സുകാരി മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളിൽ; ഒടിവിൽ ശ്വാസംമുട്ടി മരിച്ചു

  • 03/03/2021

ദുബൈ: ദുബൈയിൽ, പിതാവിന്റെ അശ്രദ്ധ മൂലം നാലുവയസ്സുകാരി കാറിനുള്ളിൽ ശ്വാസംമുട്ടി മരിച്ചു. മണിക്കൂറുകളോളം അടച്ചിട്ട കാറിനുള്ളിൽ കഴിഞ്ഞ കുഞ്ഞ് ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം ഉണ്ടായത്. ഷോപ്പിങിന് ശേഷം വീട്ടിലെത്തിയ പിതാവ് കടയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ വീടിനകത്തേക്ക് കൊണ്ടുവെക്കാൻ മക്കളുടെ സഹായം തേടി. തന്റെ നാല് മക്കളോടും കാറിൽ നിന്ന് സാധനങ്ങൾ മാറ്റുന്നതിന് സഹായിക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടു. വളരെയധികം ക്ഷീണിതനായ ഇദ്ദേഹം പിന്നീട് മുറിയിലേക്ക് പോയി ഉറങ്ങി. മണിക്കൂറുകൾക്ക് ശേഷമാണ് നാലു വയസ്സുള്ള പെൺകുഞ്ഞിനെ കാണാനില്ലെന്ന് വീട്ടുകാർ തിരിച്ചറിഞ്ഞത്. ഇവർ വീട്ടിൽ മുഴുവൻ തെരഞ്ഞെങ്കിലും കുഞ്ഞിനെ കണ്ടില്ല. ഒടുവിൽ പിതാവ് കാർ തുറന്ന് നോക്കിയപ്പോൾ മുൻ സീറ്റിൽ കുട്ടി അവശയായി കിടക്കുന്നതാണ് കണ്ടതെന്ന് ദുബൈ പൊലീസിലെ കുറ്റാന്വേഷണ വിഭാഗം ഡയറക്ടർ കേണൽ മക്കി സൽമാൻ അഹമ്മദിനെ ഉദ്ധരിച്ച് പ്രാദേശിക ദിനപ്പത്രം റിപ്പോർട്ട് ചെയ്തു. 

ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചതെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്തെത്തിയ ദുബൈ പൊലീസ് സംഘം പരിശോധന നടത്തിയെങ്കിലും ഏതെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതായി വിവരം ലഭിച്ചില്ല. കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്നും വാഹനങ്ങൾക്കുള്ളിൽ കുഞ്ഞുങ്ങളെ തനിച്ചാക്കി ഒരു കാരണവശാലും പോകതരുതെന്നും കേണൽ അഹമ്മദ് മാതാപിതാക്കൾക്ക് മുന്നറിയിപ്പ് നൽകി.

Related News