പ്രവാസികളുടെ മടക്കം വീണ്ടും പ്രതിസന്ധിയിൽ; ട്രൂനാറ്റ് പരിശോധന കേരളത്തിന്റെ നിര്‍ദേശം തള്ളി കേന്ദ്രം.

  • 23/06/2020

ന്യൂഡല്‍ഹി : സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറക്കുക എന്ന ലക്ഷ്യത്തോടെ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്താനിരുന്ന ട്രൂനാറ്റ് റിപ്പിഡ് ടെസ്റ്റ് സംവിധാനത്തിന് അനുമതി നിഷേധിച്ച് കേന്ദ്രം. വിദേശകാര്യ മന്ത്രാലയമാണ് കേരള ചീഫ് സെക്രട്ടറിയെ കത്ത് മുഖേന ഇക്കാര്യം അറിയിച്ചത്. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍ദേശം തള്ളിയത്. കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇതു സംബന്ധിച്ച് എംബസികളുമായി നടത്തിയ ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നിലപാടിലെത്തിയിരിക്കുന്നത്. ട്രൂനാറ്റ് പരിശോധന അപ്രായോഗികമാണെന്നും അത് അംഗീകരിക്കപ്പെട്ടിട്ടില്ലെന്നും ഗള്‍ഫ് രാജ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ കത്തില്‍ പറയുന്നു. ഓരോ രാജ്യങ്ങള്‍ക്കും ഇക്കാര്യത്തിലുള്ള നിലപാട് മന്ത്രാലയം കേരളത്തിനയച്ച കത്തില്‍ വിശദമാക്കിയിട്ടുണ്ട്.

നിലവില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റ് നടത്തുന്നുണ്ടെന്ന് യു എ ഇ വ്യക്തമാക്കി. എന്നാല്‍ ട്രൂനാറ്റ് പരിശോധനയില്ല. കോവിഡ് ബാധിതനായ ഒരാളെ വിമാനത്തില്‍ കയറാന്‍ അനുവദിക്കില്ലെന്നാണ് അവിടുത്തെ നിയമം. അതിനാല്‍ കോവിഡ് സ്ഥിരീകരിച്ച പ്രവാസികള്‍ക്കായി പ്രത്യേക വിമാനം അനുവദിക്കാനാവില്ലെന്നും യു എ ഇ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. വിദേശങ്ങളില്‍നിന്ന് മടങ്ങിയെത്തുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ട്രൂനാറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷം മാത്രമേ യാത്രക്കാരെ വിമാനത്തില്‍ കൊണ്ടുവരാവൂ എന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഈ സംവിധാനം എംബസികള്‍ വേണം വിമാനത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ടതെന്നും പരിശോധനയില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ വിമാനത്തില്‍ പ്രവേശിപ്പിക്കാവൂ എന്നും കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

Related News