ആറുദിവസം കൂടി ജയിലിൽ തുടരും: ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വിധി 20-ന്

  • 14/10/2021


മുംബൈ: ലഹരിമരുന്ന് കേസിൽ ആര്യൻ ഖാന്റെ ജാമ്യഹർജിയിൽ വിധി 20-ന്. മുംബൈയിലെ എൻ.ഡി.പി.എസ്. പ്രത്യേക കോടതി ജഡ്ജി വി.വി. പാട്ടീലാണ് ജാമ്യഹർജി വിധി പറയാനായി ഒക്ടോബർ 20-ലേക്ക് മാറ്റിയത്. ഇതോടെ ആറുദിവസം കൂടി ആര്യൻ ജയിലിൽ തുടരും.

ജാമ്യഹർജിയിൽ വ്യാഴാഴ്ചയും മണിക്കൂറുകൾ നീണ്ട വാദമാണ് കോടതിയിൽ നടന്നത്. ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ അന്താരാഷ്ട്ര ബന്ധങ്ങൾ അന്വേഷിക്കാൻ കൂടുതൽ സമയം വേണമെന്ന് എൻ.സി.ബി.യുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ആര്യൻ ഖാൻ സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. സുഹൃത്തായ അർബാസിൽനിന്ന് പിടിച്ചെടുത്ത ലഹരിമരുന്ന് ആര്യനും കൂടി ഉപയോഗിക്കാനുള്ളതായിരുന്നു. 

ഇവരുടെ ഫോണുകളിൽനിന്ന് വാട്സാപ്പ് ചാറ്റുകളും ഫോട്ടോകളും തെളിവായി ലഭിച്ചിട്ടുണ്ട്. ലഹരിമരുന്ന് വിൽപനയെ സംബന്ധിച്ച് ആര്യൻ ചർച്ച നടത്തിയതിനും തെളിവുണ്ട്. പ്രായം കുറവാണെന്ന് പറഞ്ഞ് ജാമ്യം നൽകുന്നത് തെറ്റാണെന്നും എൻ.സി.ബി. അഭിഭാഷകൻ കോടതിയിൽ വാദിച്ചു.

എന്നാൽ ആര്യനെതിരേ അന്താരാഷ്ട്ര ലഹരിമരുന്ന് ബന്ധം ആരോപിക്കുന്നത് ശുദ്ധ അസംബന്ധമാണെന്ന് പ്രതിഭാഗം കോടതിയിൽ പറഞ്ഞു. വാട്സാപ്പ് ചാറ്റുകൾ ദുർബലമായ തെളിവുകളാണെന്നും അതിന്റെ പേരിൽ ഈ ആൺകുട്ടിയുടെ സ്വാതന്ത്ര്യത്തെ ഹനിക്കരുതെന്നും പ്രതിഭാഗം വാദിച്ചു. നിലവിൽ കുറ്റവിമുക്തനാക്കാനല്ല, ജാമ്യത്തിനായാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഹാജരാകാമെന്നുള്ള ഉപാധികളടക്കം മുന്നോട്ടുവെച്ച് കോടതിക്ക് ജാമ്യം നൽകാമെന്നും പ്രതിക്ക് ക്രിമിനൽ പശ്ചാത്തലങ്ങളില്ലെന്നും പ്രതിഭാഗം പറഞ്ഞു. തുടർന്നാണ് ജാമ്യഹർജി വിധി പറയാനായി 20-ലേക്ക് മാറ്റിവെയ്ക്കുന്നതായി ജഡ്ജി വി.വി. പാട്ടീൽ വ്യക്തമാക്കിയത്.

ആഡംബര കപ്പലിലെ ലഹരിപാർട്ടിക്കിടെ ഒക്ടോബർ രണ്ടാം തീയതിയാണ് ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവരെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻ.സി.ബി) അറസ്റ്റ് ചെയ്തത്. ആര്യന്റെ സുഹൃത്തായ അർബാസ് മർച്ചന്റ്, നടിയും മോഡലുമായ മുൺമുൺ ധമേച്ച തുടങ്ങിയവരും എൻ.സി.ബി.യുടെ പിടിയിലായിരുന്നു. കേസിൽ ഇതുവരെ ആകെ 20 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ലഹരിമരുന്ന് വിതരണക്കാരും ഇതിൽ ഉൾപ്പെടുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആര്യൻ ഖാൻ നിലവിൽ മുംബൈ ആർതർ റോഡ് ജയിലിലാണുള്ളത്. വ്യാഴാഴ്ചയാണ് ക്വാറന്റീൻ സെല്ലിൽനിന്ന് ആര്യനെ സാധാരണ സെല്ലിലേക്ക് മാറ്റിയത്. വ്യാഴാഴ്ച ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രതിഭാഗം. എന്നാൽ വിധി പറയുന്നത് 20-ലേക്ക് മാറ്റിയതോടെ ആറുദിവസം കൂടി ആര്യൻ ജയിലിൽ കഴിയേണ്ടിവരും. വ്യാഴാഴ്ച ജാമ്യഹർജിയിലെ വാദം കേൾക്കാൻ ഷാരൂഖ് ഖാന്റെ മാനേജറും ബോഡിഗാർഡും കോടതിയിലെത്തിയിരുന്നു.

Related News