സ്വകാര്യ കമ്പനികളില്‍ സ്വദേശിവത്കരണത്തിന്റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് കണ്ടെത്താനുള്ള സമയപരിധി അവസാനിച്ചു: ഇന്നുമുതൽ പിഴ

  • 08/07/2023

 



ദുബൈ: സ്വകാര്യ കമ്പനികളില്‍ സ്വദേശിവത്കരണത്തിന്റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് കണ്ടെത്താനുള്ള സമയപരിധി അവസാനിച്ചു. സ്വദേശിവത്കരണത്തിന്‍റെ അര്‍ധ വാര്‍ഷിക ടാര്‍ഗറ്റ് പൂര്‍ത്തിയാക്കാത്ത സ്ഥാപനങ്ങള്‍ക്ക് ഇന്നു മുതല്‍ പിഴ ചുമത്തുമെന്ന് യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം അറിയിച്ചു.

ജൂലൈ ഏഴിന് ശേഷം നിശ്ചിത ശതമാനം സ്വദേശികളെ നിയമിച്ചു കഴിഞ്ഞിട്ടില്ലെങ്കില്‍, നിയമിക്കാന്‍ ബാക്കിയുള്ള ഓരോ സ്വദേശിക്കും 42,000 ദിര്‍ഹം വീതമാണ് പിഴ ഈടാക്കുക. ഈ വര്‍ഷം ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഒരു ശതമാനം സ്വദേശിവത്കരണമാണ് യുഎഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടത്. അമ്പതോ അതില്‍ കൂടുതലോ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളില്‍ ആറു മാസത്തിനകം ജീവനക്കാരില്‍ ഒരു ശതമാനം സ്വദേശികളെ നിയമിക്കണമെന്നാണ് നിര്‍ദ്ദേശമുള്ളത്. വര്‍ഷത്തില്‍ രണ്ടു ശതമാനമെന്ന നിലയിലാണ് ടാര്‍ഗറ്റ്.

അര്‍ദ്ധവാര്‍ഷിക സ്വദേശിവത്കരണം ജൂണ്‍ 30ഓടെ പൂര്‍ത്തിയാക്കേണ്ടിയിരുന്നതാണെങ്കിലും ജൂലൈ ഏഴ് വരെ സമയം നീട്ടി നല്‍കുകയായിരുന്നു. അന്‍പതിലധികം ആളുകള്‍ ജോലി ചെയ്യുന്ന രാജ്യത്തെ എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകവുമാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ യുഎഇയില്‍ പ്രാബല്യത്തില്‍ വന്ന സ്വദേശിവത്കരണ നിബന്ധനകള്‍ പ്രകാരം ഓരോ വര്‍ഷവും രണ്ട് ശതമാനം സ്വദേശിവത്കരണമാണ് നടപ്പിലാക്കേണ്ടത്.

Related News