അറേബ്യൻ കടുവയെ വേട്ടയാടിയാൽ 400,000 റിയാൽ പിഴ: വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവർക്ക് ശിക്ഷ കടുപ്പിച്ച് സൗദി

  • 18/02/2021




റിയാദ്: വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവർക്ക് ശിക്ഷ കടുപ്പിച്ച് സൗദി അറേബ്യ. പരിസ്ഥിതി, ജല, കൃഷി മന്ത്രാലയമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം നടപ്പിലാക്കി തുടങ്ങിയതായി അറിയിച്ചത്. 

വന്യമൃഗങ്ങളെയും പക്ഷികളെയും വേട്ടയാടുന്നവർക്ക് പിഴ ചുമത്തും. ഇതിൽ ഏറ്റവും കൂടിയ പിഴ അറേബ്യൻ കടുവയെ വേട്ടയാടുന്നവർക്കാണ്. അറേബ്യൻ കടുവയെ വേട്ടയാടിയാൽ 400,000 റിയാലാണ്( 77.5 ലക്ഷം ഇന്ത്യൻ രൂപ) പിഴ ലഭിക്കുന്നത്. ലൈസൻസില്ലാതെ വേട്ടയാടുന്നവർക്ക് ആദ്യം 10,000 റിയാലാണ് പിഴ. വേട്ടയ്ക്ക് തോക്ക് ഉപയോഗിക്കുന്നവർക്ക് 80,000 റിയാലും സ്‌പ്രേ തോക്കുകളോ റൈഫിളുകളോ ഉപയോഗിച്ചാൽ 100,000 റിയാലുമാണ് പിഴ ചുമത്തുക.

വേട്ടയാടൽ നിരോധിച്ച മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടിയാൽ 400,000 റിയാൽ  വരെ പിഴ ഈടാക്കും. കാട്ടുപ്രാവിനെ വേട്ടയാടിയാൽ 1,000 റിയാൽ പിഴ ചുമത്തും. പ്രാദേശിക പല്ലികളെ വേട്ടയാടുന്നവർക്ക് 3,000 റിയാലാണ് പിഴ. വംശനാശ ഭീഷണി നേരിടുന്ന ജീവികളോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും അമിത മത്സ്യബന്ധനം, വേട്ടയാടൽ നിയന്ത്രിക്കൽ എന്നിവയുമാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു.

Related News