കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായുള്ള പതിനൊന്ന് ഉന്നതാധികാര സമിതികളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി

  • 10/04/2020

കോവിഡ് 19 പ്രതിരോധ നടപടികള്‍ക്കായുള്ള പതിനൊന്ന് ഉന്നതാധികാര സമിതികളുടെ പ്രവര്‍ത്തനം പ്രധാനമന്ത്രിയുടെ ഓഫീസ് വിലയിരുത്തി, ഉല്‍പ്പാദന വിതരണ ശൃംഖലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് ആത്മവിശ്വാസം രൂപപ്പെടുത്തേണ്ടത് അനിവാര്യം

പ്രാദേശിക ഭാഷകളിലൂടെ രാജ്യത്തെ ഓരോ പൗരനിലേയ്ക്കും ആശയങ്ങള്‍ എത്തിക്കാന്‍ ശ്രദ്ധയൂന്നും

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു വരുന്ന വെല്ലുവിളികള്‍ നേരിടുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരുടെ ഉന്നതാധികാര സമിതി യോഗം പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. മഹാമാരിയുടെ ആഘാതം ചെറുക്കുന്നതിനായി നിരന്തരം നടന്നുവരുന്ന ശ്രമങ്ങള്‍ നിരീക്ഷിക്കുന്നതിനായി പ്രധാനമന്ത്രിയുടെ ഓഫീസ് വിവിധ തലങ്ങളില്‍ ആവര്‍ത്തിച്ചു നടത്തുന്ന അവലോകന ശൃംഖലയിലെ ഏറ്റവും ഒടുവിലത്തേതാണ് ഈ യോഗം.

കോവിഡ് പ്രതിരോധത്തിനായി ഉന്നതാധികാര സമിതികള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിലയിരുത്തി. അവശ്യ വസ്തുക്കളുടെ ലഭ്യതയ്ക്കായി വിതരണ ശൃംഖലയും നിര്‍വഹണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍, ഇതുമായി ബന്ധപ്പെട്ടിരിക്കുന്നവരുടെ പ്രയോജനത്തിനായി സ്വീകരിച്ച ശ്രമങ്ങള്‍, സാമൂഹ്യ അകലം നിലനിര്‍ത്തുമ്പോഴും കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങള്‍ വിളവെടുക്കുന്നതിനു സഹായകമായ നടപടികള്‍, കൂടുതല്‍ ആത്മവിശ്വാസം വളര്‍ത്തിയെടുക്കുന്നതിന് ആവശ്യമായ നടപടികള്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അടിസ്ഥാന തലത്തില്‍ വരെ എത്തിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. വിശദമായ പരിശോധന പ്രോട്ടോക്കോളും നടപടി ക്രമങ്ങളും യോഗം വിലയിരുത്തുകയും സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. ഇന്നു വരെ 1,45,916 സാമ്പിളുകളാണ് പരിശോധിച്ചത്.

കുടിയേറ്റക്കാര്‍, വീടുകള്‍ ഇല്ലാത്തവര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങള്‍ക്ക് അഭയം നല്‍കുന്നതിന് എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതു കൂടാതെ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുകയും ജില്ലാ തല പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്. വ്യക്തിഗത സുരക്ഷാ ഉപകരണങ്ങളുടെ ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകരുടെ കാര്യശേഷി വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്. സന്നദ്ധ സംഘടനകളും സാമൂഹ്യ സമിതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അണിനിരക്കുന്നുണ്ട്. വിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ഉറപ്പു വരുത്തുന്നതിനും മറ്റുള്ളവരുടെ പ്രവര്‍ത്തന പരിധിയിലെ ഇടപെടല്‍ ഒഴിവാക്കുന്നതിനുമായി ജില്ലാ തലത്തില്‍ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.

പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജനയുടെ കീഴില്‍ നല്‍കുന്ന സാമ്പത്തിക ദുരിതാശ്വാസ പാക്കേജിലൂടെ നടപ്പാക്കുന്ന ക്ഷേമ പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. യഥാര്‍ത്ഥ ഗുണഭോക്താക്കളിലേയ്ക്ക് ആനുകൂല്യങ്ങള്‍ എത്തിച്ചേരുന്നു എന്നത് ഉറപ്പാക്കാന്‍ വിവരശേഖരണം കൃത്യമായി ചെയ്യേണ്ടത് പ്രധാനമാണെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അടിവരയിട്ടു പറഞ്ഞു.

രാജ്യത്തുടനീളം വിവരങ്ങള്‍ സമയബന്ധിതമായി എത്തിക്കുവാനുള്ള നടപടികളെ കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. പ്രാദേശിക ഭാഷകളില്‍ തന്നെ ആശയവിനിമയം നടത്തി ഒന്നൊഴിയാതെ എല്ലാ പൗരന്മാരിലേയ്ക്കും വിവരങ്ങള്‍ എത്തിക്കുന്നതിനും ഊന്നല്‍ നല്‍കി. സാങ്കേതിക - വിവര ശേഖരണ രംഗം പരിശോധിക്കുമ്പോള്‍, ആരോഗ്യ സേതു ആപ്ലിക്കേഷന്റെ പങ്കില്‍ സംതൃപ്തി പ്രകടിപ്പിക്കുമ്പോള്‍ തന്നെ, ആപ്ലിക്കേഷനുമായുള്ള ഉപയോക്താക്കളുടെ ഇടപഴകല്‍ കൂടുതല്‍ സജീവമാക്കേണ്ടതുണ്ട് എന്ന വിലയിരുത്തലും യോഗത്തിലുണ്ടായി.

പ്രധാനമന്ത്രിയുടെ ഓഫീസിലെയും മറ്റ് മന്ത്രാലയങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

Related News