സൗദി അറേബ്യയിൽ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമായി തുടരുന്നു

  • 15/03/2022



റിയാദ്: സൗദി അറേബ്യയിൽ നിയമലംഘകരെ പിടികൂടാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിശോധന കർശനമായി തുടരുന്നു. മാർച്ച് മൂന്ന് മുതൽ ഒമ്പത് വരെ കാലയളവിൽ സുരക്ഷാസേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത ഫീൽഡ് പരിശോധനയിൽ രാജ്യത്തിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്ന് 13,300 ഓളം പേരെയാണ് പിടികൂടിയത്. 

പിടിയിലായവരില്‍ 3,500ഓളം പേർ താമസ (ഇഖാമ) നിയമം ലംഘിച്ചവരും 3,900ഓളം പേർ അതിർത്തി സുരക്ഷാചട്ട ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 2,000-ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 253 പേർ അറസ്റ്റിലായി. ഇവരിൽ 38 ശതമാനം യമൻ പൗരന്മാരും 58 ശതമാനം എത്യോപ്യക്കാരും നാല് ശതമാനം മറ്റ് വിവിധ രാജ്യക്കാരുമാണ്. 

172 പേർ രാജ്യത്തിന്‍റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമ ലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ ആറ് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,02,000-ത്തോളമായി. ഇവരിൽ 90,000ത്തില്‍ അധികം പേര്‍ പുരുഷന്മാരും 12,000-ത്തിലധികം പേര്‍ സ്ത്രീകളുമാണ്. 

പിടിക്കപ്പെട്ട വിദേശികളിൽ 90,000ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാരേഖകൾ ലഭിക്കുന്നതിന് അതത് രാജ്യത്തെ നയതന്ത്രകാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 85,000ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,700 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയാറെടുപ്പിലുമാണ്. 

Related News