പ്രവാചക നിന്ദഃ വിമര്‍ശകര്‍ തിരുനബിയുടെ ജീവിതം പഠന വിധേയമാക്കണം: കെ.ഐ.സി

  • 06/06/2022


കുവൈത്ത് സിറ്റി : ഒരു ജനതയുടെ അപഥ സഞ്ചാരങ്ങളെ ആദ്ധ്യാത്മികമായ ശിക്ഷണം കൊണ്ട് സമഗ്രമായ മാറ്റത്തിന് വിധേയമാക്കിയ പ്രവാചകന്‍ മാനവരാശിക്കെന്നും ഉദാത്തമായ മാതൃകയാണെന്നും, മതവിദ്വേഷത്തിന്റെ പേരില്‍  പ്രവാചകനെതിരെ അപക്വമായ പ്രസ്താവനകള്‍ നടത്തുന്നവര്‍ നമ്മുടെ നാടിന്റെ മതേതരത്വ സംസ്കാരത്തെയാണ് കളങ്കപ്പെടുത്തുന്നതെന്നും കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

പ്രവാചകാധ്യാപനങ്ങളെ കുറിച്ച് പ്രാഥമികമായ അറിവ് പോലുമില്ലാതെ, ഇത്തരം വര്‍ഗ്ഗീയാധിക്ഷേപം നടത്തുന്നവര്‍ തിരു നബിയുടെ  സമഗ്രവും സമ്പൂര്‍ണ്ണവുമായ ജീവിതത്തെ കുറിച്ച് പഠിക്കാന്‍ തയ്യാറാകണം.

മാനവ ചരിത്രത്തില്‍ ഇത്രയധികം അനുധാവനം ചെയ്യപ്പെട്ട മറ്റൊരു വ്യക്തിത്വവും ഉണ്ടായിട്ടില്ലെന്നാണ് പ്രവാചകനെ കുറിച്ച് പഠിച്ച ചരിത്രകാരന്‍മാര്‍ പോലും വിലയിരുത്തിയത്.

തന്നെ അക്രമിച്ചവര്‍ക്കും  അവഹേളിച്ചവര്‍ക്കുമെല്ലാം മാപ്പ് നല്‍കിയിരുന്ന  തിരു നബി (സ) തങ്ങളുടെ, ഇതര മതസ്തരോടും മറ്റു ന്യൂനപക്ഷ വിഭാഗങ്ങളോടുമുള്ള സൗമ്യവും നീതിപൂര്‍ണ്ണവുമായ സമീപനങ്ങള്‍ക്ക്, കലുഷിതമായ ഈ ആധുനിക കാലഘട്ടത്തില്‍ ഏറെ പ്രസക്തിയുണ്ട്. 

ലോക ജനതക്ക് മുന്നില്‍ നമ്മുടെ രാജ്യത്തിന്റെ മഹത്തായ സാംസ്കാരിക പൈതൃകത്തിനും യശസ്സിനും ഭംഗം വരുത്തുന്ന ഇത്തരം വിവാദപരമായ പ്രസ്താവനകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടികള്‍ ഭരണകൂടങ്ങള്‍ കൈക്കൊള്ളണമെന്നും കെ.ഐ.സി ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ ആവശ്യപ്പെട്ടു.

Related News